ADVERTISEMENT

തിരുവനന്തപുരം∙ മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തോടൊപ്പം യുദ്ധം ചെയ്യാനായി നിയോഗിക്കപ്പെട്ടവരിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിരിക്കാമെന്ന സംശയത്തിൽ സിബിഐ. മനുഷ്യക്കടത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്. തലസ്ഥാന ജില്ലയിൽ അഞ്ചുതെങ്ങിലെ 3 യുവാക്കൾ തട്ടിപ്പിനിരയായിരുന്നു. ഇവർ റഷ്യ–യുക്രൈയ്ന്‍ അതിർത്തിയിലെ യുദ്ധമുഖത്താണുള്ളത്.

പൂവാർ സ്വദേശി ഡേവിഡും യുക്രെയ്‌നെതിരെ റഷ്യ യുദ്ധം നടത്തുന്ന മേഖലയിലാണ്. ഡ്രോൺ ആക്രമണത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നാണ് ഡേവിഡ് വീട്ടുകാരെ അറിയിച്ചത്. അഭയാർഥി ക്യാംപിലുള്ള ഡേവിഡിന് ഇടയ്ക്ക് വീട്ടുകാരെ ഫോൺ വിളിക്കാൻ സാധിക്കുന്നുണ്ട്. സിബിഐ സംഘം ഡേവിഡിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സെക്യൂരിറ്റി ജോലിക്കായാണ് ഡേവിഡിനെ അഞ്ചു മാസം മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയത്. ഏജന്റിന് 3 ലക്ഷം രൂപ നൽകിയിരുന്നു. ഏജന്റിനെക്കുറിച്ച് വീട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. രണ്ടാഴ്ച മുൻപാണ് യുദ്ധത്തിൽ പരുക്കേറ്റ വിവരം ഡേവിഡ് വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.

പാസ്പോർട്ടും മറ്റു രേഖകളും പട്ടാള ഉദ്യോഗസ്ഥരുടെ കൈയ്യിലാണ്. പരുക്കേറ്റവരെയും മൃതദേഹങ്ങളെയും കൊണ്ട് പരിസരം നിറഞ്ഞതായാണ് ഡേവിഡ് പറയുന്നത്. ഡേവിഡിന്റെ വിവരങ്ങൾ ശേഖരിച്ച സിബിഐ ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഏജന്റുമാരുടെ നീക്കങ്ങള്‍ സിബിഐ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനുവും വിനീതും പ്രിന്‍സുമെല്ലാം വീട്ടുകാർ വഴി സിബിഐ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ത്യൻ എംബസി യുദ്ധമുഖത്തുള്ളവരുമായി ബന്ധപ്പെടാൻ ശ്രമങ്ങള്‍ തുടരുകയാണ്. സർക്കാർ തലത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് യുദ്ധമേഖലയിലേക്കെത്താൻ പ്രയാസം നേരിടുന്നുണ്ട്.

എസ്. ജയശങ്കറിന്  കത്തയച്ചു പ്രതിപക്ഷ നേതാവ്

റഷ്യന്‍ സൈന്യത്തിലേക്ക് കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ യുവാക്കളെ സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് മലയാളി യുവാക്കളെ മടക്കിക്കൊണ്ടുവരണമെന്നും നിയമവിരുദ്ധ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 

English Summary:

More malayalis may victims of human trafficking to Russia, Says CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com