ADVERTISEMENT

കൊച്ചി ∙ട്വന്റി 20 കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോർ പൂട്ടിച്ചതിനു പിന്നിൽ സിപിഎമ്മും കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനുമാണെന്ന ആരോപണവുമായി പാർട്ടി കൺവീനറും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബ്. ക്രൂരമായ രാഷ്ട്രീയ പകപോക്കലാണു നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണു തടഞ്ഞിരിക്കുന്നതെന്നും സാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്നു വ്യക്തമാക്കി വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ട്വന്റി 20യുടെ മെഡിക്കൽ സ്റ്റോർ പൂട്ടാൻ നിർദേശം നൽകുകയായിരുന്നു. ഇതിനു പുറമെ സാബു എം.ജേക്കബും പാർട്ടിയും തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് പങ്കുവച്ചിട്ടുള്ള വിഡിയോ നീക്കം ചെയ്യാനും കലക്ടർ നിർദേശിച്ചിരുന്നു.

മെ‍‍‍ഡിക്കൽ സ്റ്റോർ‍ പൂട്ടിച്ചതു രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച സാബു, ഈ ഹീനമായ പ്രവൃത്തികൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണെന്നും പറഞ്ഞു. രാജ്യത്തിനുതന്നെ മാതൃകയായി കിഴക്കമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റും അതിനോടനുബന്ധിച്ചു പ്രവർത്തനമാരംഭിച്ച മെഡിക്കൽ സ്റ്റോറും പൂട്ടണമെന്നായിരുന്നു സിപിഎം പ്രവർത്തകർ നൽകിയ പരാതിയെന്ന് സാബു പറഞ്ഞു.

‘‘കേരളത്തിലെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്. യുദ്ധഭൂമിയിൽ പോലും മരുന്നുകളുടെ വിതരണം ആരും മുടക്കാറില്ല. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപ്രശ്നങ്ങളാണ് മരുന്നും ഭക്ഷണവും. അവ പോലും തടഞ്ഞു ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം ധാർഷ്ട്യത്തിനും ക്രൂരതയ്ക്കും ജനങ്ങൾതന്നെ മറുപടി നൽകും’’– സാബു പ്രസ്താവനയിൽ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 16ന് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 21നാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെനിന്നു 80% വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമെന്നത് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി സുധീർ സി.എസ്., അൽത്താഫ് എം.എം. എന്നിവരാണു പരാതി നൽകിയത്. ഇത്തരത്തിൽ വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന വിധത്തിൽ സൗജന്യങ്ങളോ മറ്റ് വാഗ്ദാനങ്ങളോ നൽകി വോട്ടു പിടിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് റിട്ടേണിങ് ഓഫീസർ ഇരുഭാഗത്തിന്റെയും വിശദീകരണം കേട്ട ശേഷമാണ് മെഡിക്കൽ സ്റ്റോർ താത്കാലികമായി അടയ്ക്കാന്‍ ഉത്തരവിട്ടത്. 

ഒരു സ്വകാര്യ കമ്പനിക്കും ഒരു റജിസ്ട്രേഡ് അസോസിയേഷനും ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരേ ലോഗോയും ഒരേ ഭാരവാഹികളും എന്ന പ്രത്യേകതയുള്ള സംഭവമാണ് ഇതിലുള്ളതെന്നും ഈ സാഹചര്യത്തെക്കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ‍ നിന്ന് വ്യക്തത തേടിയിട്ടുണ്ടെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. അതുവരെ, പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം നിർത്തി വയ്ക്കാനാണു നിർദേശം നൽകിയിരിക്കുന്നത്.

English Summary:

Sabu M Jacob respond to closing of medical store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com