ADVERTISEMENT

ന്യൂ‍ഡൽഹി∙ കേരളത്തിൽ സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ ബിജെപി സ്ഥാനാർഥിയായ ഡോ.ടി.എൻ.സരസുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എൻഡിഎയുടെ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് ടി.എൻ. ‌‌സരസുവിനെ മോദി വിളിച്ചത്. ഇതിനിടെയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സരസു, പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തിയതും അദ്ദേഹം മറുപടി നൽകിയതും.

സംഭാഷണം ഇങ്ങനെ:

സരസു: ‘‘കേരളത്തിൽ സിപിഎം നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ഒരു പ്രശ്നമുണ്ട്. പാവപ്പെട്ടവർ ബാങ്കിൽ നിക്ഷേപിച്ച പണമാണ് അവർ കൊള്ളയടിക്കുന്നത്. അവർക്ക് പണം തിരികെ ലഭിക്കുന്നില്ല. അതിനാൽ, ഇവിടെയുള്ള ആളുകളിൽ നിന്ന് വലിയ പരാതിയുണ്ട്. ഇതിൽ താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?’’

പ്രധാനമന്ത്രി: ‘‘ഒരു സ്ഥാനാർഥി എന്ന നിലയിൽ നിങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഏതൊരു പൊതുപ്രവർത്തകനും ഇത് നല്ല കാര്യമാണ്. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ഇതിനെ കുറിച്ചു ചില വിശദാംശങ്ങൾ ഉണ്ട്. നിങ്ങൾ പറഞ്ഞത് ശരിയാണ്, ഒരുപാട് പാവപ്പെട്ടവരെ ഇതു ബാധിച്ചു. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നമ്മുടെ സർക്കാർ കർശനമായ നടപടിയെടുക്കും. പാവപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇതു സംബന്ധിച്ച് ഞാൻ നിയമോപദേശം തേടും. ഇ.ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടെ സാധാരണക്കാരുടെ പണം ഉൾപ്പെട്ടിരിക്കുന്നു. ഓരോ പൈസയും ബന്ധപ്പെട്ട വ്യക്തിക്ക് തിരികെ നൽകും. ഞങ്ങൾ അത് കർശനമായി ചെയ്യും.’’

അതേസമയം, പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലായിരിക്കെ നേരിട്ട വിഷയങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചും സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വിക്ടേ‍ാറിയ കോളജിൽ സരവു പ്രിൻസിപ്പലായിരിക്കെ 2016 മാർച്ചിൽ വിരമിക്കുന്ന സമയത്ത്, എസ്എഫ്ഐ പ്രവർത്തകർ കേ‍ാളജ് മുറ്റത്തു കുഴിമാടം നിർമിച്ചു യാത്രയയപ്പു നൽകിയ സംഭവം വിവാദമായിരുന്നു.

English Summary:

Government will take strict action against everyone involved in cooperative banks fraud, Says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com