വയനാട്ടിലെ റിസോർട്ടിൽനിന്ന് കാണാതായ നേപ്പാൾ സ്വദേശിയെ കണ്ടെത്തി
Mail This Article
കൽപറ്റ ∙ വൈത്തിരിയിലെ റിസോർട്ടിൽനിന്ന് കാണാതായ നേപ്പാൾ സ്വദേശി തുൾപ്രസാദ് മഗറിനെ (36) കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ റിസോർട്ടിന് സമീപം വനത്തിലേക്കുള്ള റോഡിലാണ് ഇയാളെ കണ്ടെത്തിയത്. നേരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു. തലയിലും ദേഹത്ത് മറ്റു പലയിടത്തും മുറിവുകളുള്ള നിലയിലാണ് തുൾപ്രസാദിനെ കണ്ടെത്തിയത്.
പൊലീസിന്റെ ചോദ്യങ്ങളോട് ഇയാൾ പ്രതികരിച്ചില്ല. മാനസികാസ്വാഥ്യം പ്രകടിപ്പിക്കുന്നുന്നതായി പൊലീസ് പറഞ്ഞു. 22ന് വൈകിട്ട് ഏഴര മുതലാണ് തുൾപ്രസാദിനെ കാണാതായത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം 21ന് വൈത്തിരിയിലെത്തിയ തുൾപ്രസാദ് റിസോർട്ടിലെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് കാണാതായത്.
കഴിഞ്ഞ ദിവസങ്ങളിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ചേർന്ന് വനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വനത്തിലൂടെ സഞ്ചരിച്ചതിന്റെയാവാം ശരീരത്തിലെ മുറിവുകളെന്നാണ് കരുതുന്നത്. ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.