ADVERTISEMENT

തിരുവനന്തപുരം∙ ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്ന പരാതിയുമായി പിതാവ് ജയപ്രകാശ് രംഗത്ത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിർത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണാൻ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാൽ എന്തു സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോയെന്നും ജയപ്രകാശ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയപ്രകാശ്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. ഡീനിനെതിരെയും നടപടി വേണം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ല. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അന്വേഷണം എവിടെയോ വഴിമുട്ടി നിൽക്കുകയാണ്. പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സിബിഐ ഇതുവരെ വന്നിട്ടുമില്ല. എനിക്ക് എവിടെയെങ്കിലും എന്റെ ആവലാതികൾ പറയേണ്ടേ? എന്നെ സഹായിക്കുമെന്ന് ഉറപ്പുള്ളവരുടെ അടുത്ത് എനിക്കു പോകണം. ഇത്രയും കാലം രാഷ്ട്രീയപരമായി ചിന്തിക്കുക പോലും ചെയ്യാതെ എന്നെ സഹായിച്ച കുറച്ചുപേരുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടയാളാണ് വി.ഡി.സതീശൻ സാറും അദ്ദേഹത്തിന്റെ കൂടെയുള്ളവരും.

‘‘ഇതുവരെ കേസിന്റെ ഭാഗമായി പലരേയും കണ്ടിട്ടുണ്ട്. എനിക്ക് വിശ്വാസമുള്ളവരുടെ അടുത്താണ് ഇപ്പോൾ പോകുന്നത്. വിശ്വാസമുള്ളതുകൊണ്ടാണ് ഇപ്പോൾ ഇവിടെ വന്നതും. ഭരണപക്ഷത്തുള്ളവരുടെ അടുത്താണ് യഥാർഥത്തിൽ സഹായം തേടി പോകേണ്ടത്. നീതി തേടേണ്ടതും അവരോടാണ്. പക്ഷേ, പോയിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതിയെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് അവിടേക്കു പോകാത്തത്. ഒരു ലാഭവും നോക്കാതെ എന്നെ സഹായിക്കാൻ ഇവരുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’

‘‘ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. അദ്ദേഹം നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് അന്ന് ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്ന് പറയുന്നില്ല. പക്ഷേ, അവിടേക്കു പോകുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ല. 

‘‘എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാം നടന്നതെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ടു സംഭവിച്ച ഒന്നല്ല. എട്ടു മാസമായി അവർ അവനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഒരു റിപ്പോർട്ട് കണ്ടു. ഈ എട്ടു മാസത്തിനിടെ എസ്എഫ്ഐയുടെ പല നേതാക്കളും ആ കോളജിൽ ചെന്നിട്ടുണ്ട്. ഇക്കാര്യം എന്നോട് മകൻ തന്നെയാണ് പറഞ്ഞത്. ആ ചേട്ടൻ വന്നു, ആ മുതിർന്ന ചേട്ടൻ വന്നു, യൂണിയൻ റൂമിൽ ക്യാംപ് ചെയ്യുന്നുണ്ട് എന്നൊക്കെ അവൻ പറഞ്ഞു.

‘‘മോൻ പോയതുകൊണ്ട് ഞാൻ കള്ളം പറയുകയാണെന്ന് കരുതുന്നുണ്ടെങ്കിൽ അന്വേഷിച്ചു നോക്കൂ. ഈ എട്ടു മാസം വെറുതേ പോയി ഒപ്പിടുകയായിരുന്നില്ല. ഒന്നുകിൽ വിവസ്ത്രനായോ അല്ലെങ്കിൽ മുട്ടിലിഴഞ്ഞു ചെന്നോ വേണം ഒപ്പിടാൻ. അതാണ് അവരുടെ രീതി. അതാണ് അവരുടെ കോടതി. ഇക്കാലത്തിനിടെ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിലെ ഒരാൾ പോലും അവിടെ ചെന്നിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? അവനെ തീർക്കാൻ പ്ലാനിട്ടതും അവരെല്ലാം ചേർന്നാണ്. അല്ലെങ്കിൽ അവനെ വിട്ടേക്കാൻ അവർ പറയുമായിരുന്നില്ലേ? 8 മാസത്തിനിടെ നടന്ന ക്രൂരത അവരുടെ അറിവോടെയാണെന്ന് വ്യക്തമാണ്. അത്രയ്ക്ക് ആദർശമുള്ളവരാണെങ്കിൽ നേരത്തെ ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കണമായിരുന്നു.’’ – ജയപ്രകാശ് പറഞ്ഞു.

English Summary:

Siddharth's Father Accuses Police of Halting Probe as CBI Delays Takeover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com