കോൺഗ്രസിനെ നിഷ്ക്രിയമാക്കാന് കേന്ദ്ര നീക്കം; തിരഞ്ഞെടുപ്പ് കമ്മിഷൻ കാഴ്ചക്കാരാവുന്നു: എം.എം.ഹസൻ
Mail This Article
കോഴിക്കോട്∙ കോൺഗ്രസിനെ നിഷ്ക്രിയമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. ശ്വാസം മുട്ടിച്ച് കൊല്ലാനാണ് കേന്ദ്ര നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷൻ കാഴ്ചക്കാരായി നിൽക്കുകയാണ്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനങ്ങൾക്കായി രസീത് അടിച്ച് പണം പിരിക്കുമെന്നും ജനം തരുന്ന സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയേക്കാൾ കോൺഗ്രസിനെ വിമർശിക്കുന്നു. സിഎഎ പിൻവലിക്കണം എന്നൊന്നുമല്ല മുഖ്യമന്ത്രിയുടെ ആവശ്യം. ആറന്മുള കണ്ണാടി കൊടുത്ത് പ്രധാനമന്ത്രിയുടെ കൈ മുത്തുന്ന പിണറായിക്ക് നേരിട്ട് പ്രധാനമന്ത്രിയെ എതിർക്കാനാകുന്നില്ല. മോദി സർക്കാരിനെക്കുറിച്ച് ഒഴുക്കൻ മട്ടിൽ പറയുകയാണ്. നിയമം കൊണ്ടുവന്ന മോദി സർക്കാരിനെയല്ല പിണറായി ലക്ഷ്യം വെക്കുന്നത്. മോദിയും പിണറായിയും തമ്മിൽ എന്ത് വ്യത്യാസം എന്നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേസിൽപ്പെട്ടവർ ചോദിക്കുന്നത്.
മുസ്‌ലിംകൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന മുഖ്യമന്ത്രിയുടെ കണ്ണ് മുസ്‌ലിം വോട്ടു ബാങ്കിലാണ്. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന പോലെയാണത്. സംഘപരിവാറിനെ എതിർക്കുന്നതിൽ കോൺഗ്രസിന് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട. ഈ തിരഞ്ഞടുപ്പിൽ സിപിഎമ്മിന് എന്താ കിട്ടുകയെന്ന് കാണാം. അടുത്ത തിരഞ്ഞെടുപ്പിൽ ചിഹ്നം രക്ഷിക്കാൻ വോട്ട് ചോദിക്കുന്ന പാർട്ടിയാണ് സിപിഎം. എ.കെ.ബാലൻ പറഞ്ഞ പോലെ ഈനാംപേച്ചിക്കൊപ്പം മരപ്പട്ടിയെ കൂടി ചിഹ്നമാക്കാമെന്നും ഹസൻ പറഞ്ഞു.