ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണ ചൈനാക്കടലിൽ ചൈന–ഫിലിപ്പീൻസ് സംഘർഷം തുടരുന്നതിനിടയിൽ ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. മനിലയിൽ വെച്ച് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എൻറിക് മനാലോയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത്. 

ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന ആക്രമണോത്സുകമായ നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിറകേയാണ് ഇന്ത്യയുമായി കൂടിക്കാഴ്ച നടന്നത്. സമീപകാലത്തായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ സുരക്ഷാ–പ്രതിരോധ മേഖലകളിലെ  തന്ത്രപരമായ പങ്കാളിത്തം വളർന്നിരുന്നു. ഇന്ത്യയും റഷ്യയും ചേർന്ന് നിർമിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ഉപഭോക്താവ് ഫിലിപ്പീൻസ് ആയിരുന്നു. 

സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎന്നിന്റെ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. സമുദ്ര ഭരണഘടനയെന്നാണ് യുഎൻ സമുദ്രനിയമങ്ങളെ ജയശങ്കർ വിശേഷിപ്പിച്ചത്. ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള  ഫിലിപ്പീൻസിന്റെ ശ്രമങ്ങൾക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ നിലപാടിൽ ചൈന അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുരാജ്യങ്ങൾക്കിടയിലുള്ള സമുദ്രാതിർത്തി പ്രശ്നങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അധികാരമില്ലെന്ന് ചൈനീസ് വക്താവ് ലിൻ ജിയാൻ പറഞ്ഞു.  

ഫിലിപ്പീൻസിലെ ദേശീയ സുരക്ഷാ ഉപദേശകൻ എഡ്യുറാഡോ അനോ, പ്രതിരോധ സെക്രട്ടറി ഗിൽബെർട്ട് തിയോഡൊറോ, പ്രസിഡന്റ് ഫെർഡിനാൻഡ് ബോങ്ബോങ് മാർകോസ് എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഫിലിപ്പീൻസിന്റെ നിയമാനുസൃത സമുദ്ര പ്രവർത്തനങ്ങൾക്കെതിരെ ചൈന നടത്തുന്ന അപകടകരമായ പ്രവർത്തനങ്ങളെ യുഎസും അപലപിച്ചിരുന്നു. 

English Summary:

India backs Philippines’ national sovereignty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com