ADVERTISEMENT

‌കൊച്ചി ∙ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചത്. മസാലബോണ്ട്–കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്. 

ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐസക് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെ ഐസക് നല്‍കിയിട്ടുള്ള പ്രധാന ഹർജി മേയ് 22ന് പരിഗണിക്കാൻ കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാണ് താനെന്ന് ഐസക് ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്നും ഐസക് ആരോപിച്ചു. 

നേരത്തേ, ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ, തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് കോടതി ആരാഞ്ഞിരുന്നു. തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ഇ.ഡി ആവർത്തിച്ചിരുന്നു. സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നാണ് ഇ.ഡി നിലപാട്.

കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് തോമസ് ഐസക്കാണെന്ന് കിഫ്ബി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ ബോ‍ഡിയുടെയും യോഗത്തിന്റെ മിനിറ്റ്സ് രേഖകൾ വ്യക്തമാക്കുന്നു. ഫണ്ട് വിനിയോഗത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇവ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ടെന്നും അതിനാൽ അദ്ദേഹം ഹാജരായേ മതിയാകു എന്നുമായിരുന്നു ഇ.ഡി സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇതിനു പിറ്റേന്ന് ഇഡി വീണ്ടും സമൻസ് അയയ്ക്കുകയായിരുന്നു.

English Summary:

Thomas Isaac approach Highcourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com