തിരഞ്ഞെടുപ്പ് വിജ്ഞപാനമിറങ്ങി, പത്രികാ സമര്‍പ്പണം തുടങ്ങി; ആദ്യദിനം മുകേഷും അശ്വിനിയും
Mail This Article
കൊല്ലം∙ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയും പത്രിക നൽകി. സംസ്ഥാനത്ത് ആദ്യമായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് എം മുകേഷ്. സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് പത്രികസമര്‍പ്പിക്കാനായി കലക്ട്രേറ്റിലേക്ക് നീങ്ങിയത്.
രാവിലെ 11.28 ന് കലക്ടര്‍ എന്‍.ദേവീദാസ് മുൻപാകെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, പി.എസ്.സുപാല്‍ എംഎല്‍എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്. കാസര്‍കോട് കലക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുൻപാകെയാണ് എം.എൽ.അശ്വിനി പത്രിക സമർപ്പിച്ചത്.
സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാലാം തീയതി വരെ പത്രിക സമർപ്പിക്കാമെങ്കിലും അവധിയായതിനാല്‍ ദുഃഖവെള്ളി, ഈസ്റ്റർ, ഏപ്രിൽ ഒന്ന് ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് സമയം.. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന്, പത്രികപിന്‍വലിക്കാനുളള അവസാനതീയതി ഏപ്രില്‍ എട്ടാണ്.
അതേസമയം, കേരളം ഉൾപ്പെടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനംപുറത്തിറങ്ങി. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.