മോദിയും വന്നില്ല, സ്ഥാനാർഥിയുമില്ല; രാമനാഥപുരത്ത് എൻഡിഎ ഇല്ല
Mail This Article
ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എൻഡിഎ മുന്നണിക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ല. എൻഡിഎ സഖ്യത്തിലാണെന്ന് അവകാശപ്പെടുന്ന മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം (ഒപിഎസ്) ബിജെപിയോട് ഇടഞ്ഞു പത്രിക നൽകിയിട്ടുണ്ട്. അണ്ണാഡിഎംകെ പ്രവർത്തകരെ ഒരുമിപ്പിക്കാനുള്ള സമിതിയുടെ സ്ഥാനാർഥിയായാണ് ഒപിഎസിന്റെ മത്സരം.
പത്രികാ സമർപ്പണം ഇന്നലെ പൂർത്തിയായി. താമര ചിഹ്നത്തിൽ മത്സരിച്ചാൽ സീറ്റ് നൽകാമെന്ന വാഗ്ദാനം തള്ളിയതോടെയാണു ബിജെപി ഒപിഎസിനെ കൈവിട്ടത്. പനീർസെൽവത്തിന്റെ പേരുള്ള 5 അപരന്മാരും രംഗത്തുണ്ട്.
ഡിഎംകെ സഖ്യത്തിൽ മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംപി നവാസ് ഗനിയാണു സ്ഥാനാർഥി. അണ്ണാഡിഎംകെ പി.ജയപെരുമാളിനെ സ്ഥാനാർഥിയാക്കി. 2019 ൽ നവാസ് ഗനി 1.27 ലക്ഷം വോട്ടുകൾക്കാണു ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനെ തോൽപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ രാമനാഥപുരത്തെ 6 മണ്ഡലങ്ങളിലും ഡിഎംകെയാണ് വിജയിച്ചത്. ആകെയുള്ള 39 സീറ്റുകളിൽ 20ലും ബിജെപി മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, 19 സീറ്റുകളിൽ മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുള്ളൂ.