ഈസ്റ്റർ അവധി റദ്ദാക്കൽ: മണിപ്പുര്‍ സർക്കാരിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് സതീശൻ
Mail This Article
തിരുവനന്തപുരം∙ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണു സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. നൂറുകണക്കിനുപേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണു സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല.
ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത്. രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ് സംഘപരിവാറുകാര്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നില്‍പാണ് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്’’ – വി.ഡി.സതീശൻ പറഞ്ഞു.