സഹോദരന് വേണ്ടി സർക്കാർ സംവിധാനം ഉപയോഗിച്ച് വോട്ട് തേടി: ശിവകുമാറിനെതിരെ ബിജെപി
Mail This Article
ബെംഗളൂരു∙ സഹോദരനും ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഡി.കെ.സുരേഷിനു സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വോട്ടു തേടിയതായി ആരോപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. സർക്കാരിന്റെ ഔദ്യോഗിക വിഡിയോയിൽ ശിവകുമാർ സുരേഷിനായി വോട്ട് അഭ്യർഥിച്ചെന്നാണ് പരാതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു ശിവകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഡിയോകൾ നിർമിച്ചതിന്റെ പണം സുരേഷിന്റെ തിരഞ്ഞെടുപ്പ് ചെലവിനൊപ്പം ചേർക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഡി.കെ.സുരേഷിന്റെ സ്വത്തിൽ വർധന
കോൺഗ്രസിന്റെ സംസ്ഥാനത്ത് നിന്നുള്ള ഏക എംപിയായ ഡി.കെ.സുരേഷിന്റെ ആസ്തിയിൽ കഴിഞ്ഞ 5 വർഷത്തിനിടെ 75% വർധന. നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 593 കോടി രൂപയുടെ സ്വത്താണ് സുരേഷിനുള്ളത്. 5 വർഷങ്ങൾക്കു മുൻപ് ഇതു 338 കോടിയായിരുന്നു. ബാധ്യതകൾ 51 കോടി രൂപയിൽ നിന്നു 150 കോടിയായും വർധിച്ചു.