ADVERTISEMENT

കാസർകോട് ∙ കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കു നടുവിലായിരുന്നു ഇന്നു രാവിലെ മുതൽ കോടതി പരിസരം.

കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും വിധി കേട്ടതിനു പിന്നാലെ റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഷാജിത്ത് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്ന് അഭിഭാഷകനായ സി.ഷുക്കൂറും പറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും വിധി നിരാശപ്പെടുത്തുന്നതെന്നും അഡ്വ.ഷുക്കൂർ വിശദീകരിച്ചു. ‘‘പഴുതടച്ച അന്വേഷണമാണു പൊലീസ് നടത്തിയത്. എല്ലാവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നതിൽ പൊലീസ് വിജയിച്ചു. ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ല. മുഴുവൻ സാക്ഷികളും പ്രോസിക്യൂഷന് അനൂകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഏഴുവർഷവും ഏഴുദിവസവുമായി പ്രതികൾ ജയിലിലാണ്.’’– അ‍ഡ്വ.സി.ഷുക്കൂർ പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. അപ്പീൽ പോകുന്നതിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി വിശദീകരിച്ചു. 

കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന  റിയാസ് മൗലവി 2017 മാർച്ച്‌ 20 നാണു കൊല്ലപ്പെട്ടത്. രാത്രി ചൂരിയിലെ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ പ്രതികൾ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നു കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവം നടന്നു 3 ദിവസത്തിനകം പ്രതികളെ പിടികൂടി. കഴിഞ്ഞ 7 വർഷമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. 

90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ൽ ആണ് വിചാരണ ആരംഭിച്ചത്. 2022 ൽ പൂർത്തിയായി. ഇതിനകം എട്ടു ജഡ്ജിമാരുടെ മുൻപാകെ കേസ് പരിഗണനയ്ക്ക് എത്തി. 5 ജഡ്ജിമാർ വാദം കേട്ടു. വിചാരണയിൽ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതി അടയാളപ്പെടുത്തി. കേസിൽ കോഴിക്കോട് ബാറിലെ എം.അശോകൻ ആയിരുന്നു ആദ്യ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അദ്ദേഹം അന്തരിച്ചപ്പോൾ ടി.ഷാജിത്ത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായി. കേസിന്റെ തുടക്കത്തിൽ അഭിഭാഷകനായ സി.ഷുക്കൂറാണ് പ്രോസിക്യൂഷൻ ഭാഗം കൈകാര്യം ചെയ്തത്. കേസിൽ യുഎപിഎ ചുമത്തണമെന്ന് ഇദ്ദേഹമാണ് ആവശ്യപ്പെട്ടത്. 

English Summary:

Riyas Moulavi murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com