കർണാടകയിലെ പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയക്കളി, നിയമനടപടി സ്വീകരിക്കും : കെ.കൃഷ്ണൻകുട്ടി
Mail This Article
തിരുവനന്തപുരം∙ കർണാടകയിലെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ കേരളത്തിലെ എൽഡിഎഫ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസിന്റെയും ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു.
പോസ്റ്ററിൽ തന്റെ ഫോട്ടോ വന്നതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന് കൃഷ്ണൻകുട്ടി ആരോപിച്ചു. വ്യാജപോസ്റ്ററിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന പ്രസ്താവനയുമായി മാത്യു ടി.തോമസും രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍.മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണു പോസ്റ്റർ ഇറക്കിയത്. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിലുള്ള ജെഡിഎസ് കേരളത്തിൽ എൽഡിഎഫ് സഖ്യത്തിലാണ്.
ബെംഗളൂരുവിൽ വ്യാഴാഴ്ച റെയിൽവെ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നത്. എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം രംഗത്തുവന്നിരുന്നു.