ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം; സ്റ്റാറ്റസ് പങ്കുവച്ച് ഭാര്യ
Mail This Article
ലക്നൗ∙ ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭാര്യ. ആഗ്രയിലെ ബാഹ് ജില്ലയിലാണു സംഭവം. വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഭാര്യയുടെ ഓഫർ. പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയുടെ ഒരു സുഹൃത്ത് നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് ആരോപിച്ചു. യുവതിക്കെതിരെ കേസെടുത്തെന്നും അന്വേഷണം നടന്നുവരികയാണെന്നും ബാഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാം സിങ് പറഞ്ഞു.
2022 ജൂലായ് 9ന് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തിൽ നിന്നാണ് യുവതിയെ വിവാഹം കഴിച്ചതെന്ന് ഭർത്താവ് പറയുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയതിനു പിന്നാലെ ഇരുവരും പല കാര്യങ്ങളിൽ തർക്കമായി. അഞ്ചു മാസത്തെ അസന്തുഷ്ടമായ ദാമ്പത്യത്തിനു ശേഷം, 2022 ഡിസംബറിൽ, യുവതി ബാഹിലെ ഭർത്താവിന്റെ വീടുവിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി.
അയൽവാസിയുടെ വീട്ടിൽ താമസിക്കുന്ന വാടകക്കാരനുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിക്കുന്നുണ്ട്. വിവാഹത്തിന്റെ തുടക്കം മുതലുള്ള എല്ലാ തർക്കങ്ങൾക്കും കാരണം ഈ ബന്ധമാണെന്നും ഇയാൾ പറയുന്നു. സമാനമായ സംഭവം 2019ൽ ഗുരുഗ്രാമിൽ ഉണ്ടായിരുന്നു. അന്ന് ഭർത്താവിനെ കൊല്ലുന്നവർക്ക് പാരിതോഷികമായി 16 ലക്ഷം നൽകുമെന്നായിരുന്നു ഭാര്യ പ്രഖ്യാപിച്ചത്.
;