വളർത്തു നായ കുരച്ചതിനു ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു; ജീവൻ നഷ്ടപ്പെട്ടത് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക്
Mail This Article
കൊച്ചി∙ വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ സ്വദേശി വിനോദ് (45)മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറാണ് വിനോദ്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ ആദ്യം നായയെയാണ് ആക്രമിച്ചത്. ഇത് ചോദ്യം ചെയ്തെത്തിയപ്പോഴാണ് വിനോദിനും മർദ്ദനമേറ്റത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27),രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെയാണ് വധശ്രമത്തിനു പൊലീസ് അറസ്റ്റു ചെയ്തത്. മാർച്ച് 25ന് രാത്രി 10.30നായിരുന്നു സംഭവം. മുല്ലശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇതു ചോദ്യം ചെയ്തു. തുടർന്ന് പ്രതികളും വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു.
അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍നിന്ന് പിടിവിട്ടില്ല. പുറത്തു കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി. ബഹളം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ പ്രതികളിൽ നിന്നും മോചിപ്പിച്ചത്. വിനോദ് താമസിക്കുന്ന വീടിനു രണ്ട് വീട് അപ്പുറമാണ് പ്രതികൾ താമസിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ എത്തുന്നത് തടസപ്പെടുകയായിരുന്നു.