ADVERTISEMENT

ന്യൂഡൽഹി∙ ആദ്യദിവസം സിമന്റുതിട്ടയിൽ വിരിച്ച തടുക്കും തലയിണയും ആശ്വാസമേകിയില്ല. ഉറക്കം തീരെ കുറവായിരുന്നു. പിന്നെ ഇടുങ്ങിയ മുറിയുടെ ഭിത്തിയിൽ ചാരിയിരുന്നു േനരം വെളുപ്പിച്ചു. തിഹാർ ജയിലിനുള്ളിൽ അരവിന്ദ് കേജ്‌രിവാളിന്റെ തടവു ജീവിതത്തിന്റെ നേരം പുലർന്നതിങ്ങനെയായിരുന്നു. കേജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്ന തടവുമുറിയുടെ ഇടതും വലതുമുള്ള അറകൾ ഒഴിച്ചിട്ടിരിക്കുകയാണ്. 14 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള ഇടുങ്ങിയ ജയിൽ മുറിയാണ് അടുത്ത രണ്ടാഴ്ചക്കാലത്തേക്കു മുഖ്യമന്ത്രി കേജ്‌രിവാളിന്റെ ഭരണകേന്ദ്രം.

∙ ഹനുമാൻ തുണ

സാധാരണ തടവുകാരെ അകത്തേക്കു കടത്തി വിടുമ്പോൾ അണി‍ഞ്ഞിരിക്കുന്ന ആഭരണങ്ങളടക്കം സകല വസ്തുക്കളും വാങ്ങി ലോക്കറിൽ വയ്ക്കും. എന്നാൽ, പതിവായി കഴുത്തിലണിയാറുള്ള ഹനുമാന്റെ ചിത്രം പതിച്ച ലോക്കറ്റ് വേണെമെന്നാവശ്യപ്പെട്ടത് ജയിൽ അധികൃതർ ഇന്നലെ തന്നെ നൽകിയിരുന്നു. ഇതിനു പുറമേ മരുന്ന്, കസേരയും മേശയും എന്നിവയും കേജ്‌രിവാൾ അഭ്യർഥിച്ചിരുന്നു. ഇതും കോടതി അനുവദിച്ചു. വീട്ടിൽനിന്നുള്ള തലയണയും കിടക്കവിരിയും ഉപയോഗിക്കാം.

കോടതിയിൽ ആവശ്യപ്പെട്ടതനുസരിച്ച് വായിക്കാൻ രാമായണവും ഭഗവദ് ഗീതയും നീരജ ചൗധരിയുടെ ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ‍്സ് എന്ന പുസ്തകങ്ങളും നൽകി. വായിക്കുന്നതിനായി കണ്ണട കൂടെക്കരുതാൻ കോടതി തന്നെ നിർദേശിച്ചിരുന്നു. എഴുതാൻ പേനയും നോട്പാഡും നൽകിയിട്ടുണ്ട്. പ്രമേഹ രോഗിയായതു കൊണ്ട് ആരോഗ്യ നില മെച്ചപ്പെടുന്നതു വരെ വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കും. വാർത്താ ചാനലുകൾ ഉൾപ്പെടെ 24 ചാനലുകൾ ഉള്ള ടിവിയും കണ്ടിരിക്കാം.

ഭക്ഷണക്രമം അടക്കം ചിട്ടവട്ടങ്ങളെല്ലാം മറ്റു തടവുകാരുടേതു പോലെ തന്നെയായിരിക്കും. രാവിലെ 6.30നാണ് ജയിലിലെ ദിനചര്യകൾ ആരംഭിക്കുന്നത്. ചായയും ബ്രഡും ഉൾപ്പെടുന്നതാണ് പ്രഭാതക്ഷക്ഷണം. ദാൽ, സബ്ജി, റൊട്ടി/ചോറ് എന്നിവ ഉൾപ്പെടുന്ന ഉച്ചഭക്ഷണം 10.30നും 11നും ഇടയിൽ ലഭിക്കും. 3.30ന് ചായയും ബിസ്കറ്റും. വൈകിട്ട് 5.30 മുതൽ അത്താഴവും വിളമ്പും.

∙ മൂന്നാം വരവ്

തിഹാറിനുള്ളിൽ ഇതു മൂന്നാം തവണയാണ് അരവിന്ദ് കേജ്‌രിവാൾ തടവുകാരന്റെ കുപ്പായമണിഞ്ഞു കഴിയുന്നത്. 2012ൽ, അണ്ണാഹസാരെ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം അറസ്റ്റു ചെയ്യപ്പെട്ടാണ് ആദ്യമായി തിഹാർ ജയിലിലെത്തിയത്. അന്ന് ഒന്നാം നമ്പർ ജയിലിലായിരുന്നു. ലോക്പാൽ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഏഴ് ദിവസത്തേക്കാണ് അന്ന് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പിന്നീട് 2014ൽ 3624–ാം നമ്പർ തടവുകാരനായി രണ്ടു ദിവസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നൽകിയ മാനനഷ്ടക്കേസിൽ 10,000 രൂപ പിഴയടക്കാതിരുന്നതിനെ തുടർന്നാണ് 2014 മേയ് 21ന് രണ്ടു ദിവസത്തെ വിചാരണത്തടവുകാരനായി കേജ്‌രിവാൾ തിഹാറിന്റെ അഴി കടന്നകത്തേക്കു പോയത്.

രണ്ടാം തവണ 670–ാം നമ്പർ തടവുകാരനായാണു കേജ്‌രിവാളിന്റെ തിഹാർ പ്രവേശനം. രണ്ടാം നമ്പർ ജയിലിനകത്ത് മൂന്നാം വാർഡിലാണ് മദ്യനയ അഴിമതിക്കേസിൽ വിചാരണത്തടവുകാരനായി കേജ്‌രിവാൾ 15 വരെ കഴിയേണ്ടത്. ഇന്നലെ വൈകിട്ട് കൃത്യം 4.45 ആയിരുന്നു ജയിലിലേക്ക് പ്രവേശിച്ചത്. കയറിയ ഉടൻ തന്നെ റജിസ്റ്ററിൽ സൂക്ഷിക്കാൻ വേണ്ടി ഫോട്ടോയെടുത്തു. പിന്നീട് കേജ്‌രിവാളിന്റെ കൈവശമുള്ള ബാഗ് സ്കാനറിലൂടെ പരിശോധിച്ചു. ഏതാനും ജോഡി വസ്ത്രങ്ങളും അവശ്യം വേണ്ട മരുന്നുകളുമാണുണ്ടായിരുന്നത്.

ജയിൽ വളപ്പിനകത്തെ ക്ലിനിക്കിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് സെല്ലിലേക്ക് അയച്ചത്. സെഡ് പ്ലസ് സുരക്ഷയുള്ള കേജ്‌രിവാളിന്റെ സെല്ലിനു പുറത്ത് നാലു സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലുമാണ്. 

∙ അഞ്ചു സന്ദർശകർ

ഭാര്യ സുനിത, മക്കൾ, പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാർ, രാജ്യസഭ എംംപിയും എഎപി ദേശീയ ജനറൽ സെക്രട്ടറിയുമായ സന്ദീപ് പഥക് എന്നിങ്ങനെ അഞ്ചു പേർക്കാണു ജയിലിൽ കേജ്‌രിവാളിനെ സന്ദർശിക്കാൻ അനുമതിയുള്ളത്.

മദ്യനയ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലാണ്. എഎപിയുടെ രാജ്യസഭ എംപി സഞ്ജയ് സിങ് 5–ാം നമ്പർ ജയിലിലും മുൻ മന്ത്രി സത്യേന്ദർ ജയിൻ 7–ാം നമ്പർ ജയിലിലുമുണ്ട്. മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കെ. കവിത ആറാം നമ്പർ ജയിലിലാണ്.

∙ ചുറ്റം കൊടും കുറ്റവാളികൾ

തിഹാറിലെ രണ്ടാം നമ്പർ ജയിൽ അത്ര സാധാരണക്കാരുടെ വാസസ്ഥലമല്ല. കൊടുംകുറ്റവാളികളായ ഛോട്ടാ രാജൻ, നീരജ് ബവാന, നവീൻ ബാലി എന്നിവരാണ് രണ്ടാം നമ്പർ ജയിലിലെ മറ്റ് അന്തേവാസികൾ. രണ്ടാം നമ്പർ ജയിലിലെ 650 കുറ്റവാളികൾ 600 പേരും കുറ്റം തെളിയിക്കപ്പെട്ടു ശിക്ഷയനുഭവിക്കുന്നവരാണ്.

English Summary:

Arvind Kejriwal alone in 14x8 ft cell: Housed in Tihar's Jail No. 2, meant for convicts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com