ADVERTISEMENT

തൃശൂർ∙ ഓടുന്ന ട്രെയിനിൽനിന്നു വീണപ്പോൾ തലയ്‌ക്കേറ്റ ഗുരുതര പരുക്കും കാലുകൾ അറ്റുപോയതും ടിടിഇ കെ. വിനോദിൻ്റെ(48) മരണകാരണമായി എന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരുക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണു രണ്ടുകാലുകളും അറ്റുപോയതെന്നാണു കരുതുന്നത്. മൃതദേഹം വെെകിട്ട് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടുപോയി. ബന്ധുക്കളും റെയിൽവേ ഉദ്യോഗസ്ഥരും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെത്തിയിരുന്നു. രാവിലെ പതിനൊന്നുമണിയോടെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം നടപടികൾ രണ്ടുമണിയോടെ അവസാനിച്ചു. കൊലപാതകമായതിനാൽ വിശദമായ പോസ്റ്റ്‌മോർട്ടമായിരുന്നു. ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളം സൗത്തിലെ ടിടിഇ മഞ്ഞുമ്മൽ മൈത്രി നഗറിൽ കെ.വിനോദ് കൊല്ലപ്പെട്ടത്. പ്രതി ഒഡീഷ സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട്ട് എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം – പട്ന എക്സ്‌പ്രസിൽ വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം. പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്നു വിനോദ് തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു എന്നാണു നിഗമനം.

എസ്11 കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത രജനികാന്തയോടു പാലക്കാട്ടെത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്തെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നു എന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം. മദ്യലഹരിയിലായിരുന്ന പ്രതി ആക്രമിക്കാൻ ശ്രമിച്ചതിനാൽ ചങ്ങല വലിക്കാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ വിനോദ്, അമ്മ ലളിതയ്‌ക്കൊപ്പം എറണാകുളം മഞ്ഞുമ്മലിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത് ജനുവരി 28നാണ്. ചില സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തിട്ടുമുണ്ട്.

English Summary:

Postmortem Reports Out in TTE K Vinod Death- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com