ചൊവ്വാഴ്ച ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയതു കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസിൽ
Mail This Article
തിരുവനന്തപുരം ∙ ചൊവ്വാഴ്ച സംസ്ഥാനത്തു ലഭിച്ച ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയതു കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപസിൽ. പരിസ്ഥിതി ശാസ്ത്രവിഭാഗം കാര്യവട്ടം ക്യാംപസിൽ സ്ഥാപിച്ച മഴ മാപിനിയിൽ 49 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. കാര്യവട്ടത്ത് മാർച്ച് 22, 23, 28, 29 തീയതികളിലായി 61 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ഇന്നലെ ലഭിച്ച മഴയോടെ ആകെ ലഭിച്ച മഴയുടെ അളവ് 110 മില്ലിമീറ്റർ ആയി.
ഇത് സീസണിൽ ഇതുവരെ ലഭിക്കേണ്ടതിന്റെ ഇരട്ടിയിൽ കൂടുതലാണ്. വേനലിലും മൺസൂണിലും ചില പോക്കറ്റുകൾ കേന്ദ്രീകരിച്ച് കൂടുതലും കുറവും മഴ ലഭിക്കുന്നതു സാധാരണയാണെന്ന് പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവി ഡോ. സാബു ജോസഫ് പറഞ്ഞു. ആകെ മഴയുടെ അളവിനോടൊപ്പം തന്നെ മഴയുടെ തീവ്രതയിലും വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. പ്രാദേശിക മഴമാപിനികളുടെ ശൃംഖല വിപുലപ്പെടുത്തിയാലേ ഇത്തരം പ്രദേശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൂട് കനത്തിട്ടും ഇക്കുറി സംസ്ഥാനത്തു ലഭിച്ചത് സീസണിൽ ലഭിക്കേണ്ടതിന്റെ 64 ശതമാനം കുറവ് വേനൽമഴയാണ്. 12 ശതമാനം കുറവാണെങ്കിലും അൽപമെങ്കിലും മെച്ചപ്പെട്ട മഴ ലഭിച്ചതു തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, മാഹി എന്നിവിടങ്ങളിൽ ഇതുവരെ വേനൽമഴ ലഭിച്ചിട്ടില്ല.