ADVERTISEMENT

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ വിജയപ്രതീക്ഷകൾ മനോരമ ഓൺലൈൻ വോട്ട് ഓൺ വീൽസിനോടു പങ്കുവച്ച് സ്ഥാനാർഥികൾ. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ.രാധാകൃഷ്ണന്‍. ആലത്തൂരിൽ നിന്ന് വീണ്ടും വിജയിച്ച് പാര്‍ലമെന്റിലെത്തുമെന്നാണ് സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് പറയുന്നത്. വിജയത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നാണ് എൻഡിഎ സ്ഥാനാർഥി ടി.എന്‍.സരസു പ്രതികരിച്ചത്. 

രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ ഇടതു മതനിരപേക്ഷ സംഘടനകളുടെ പ്രതിനിധികള്‍ പാർലമെന്റിലെത്തണമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ. ‘‘രാജ്യത്തെ ജനാധിപത്യം തകര്‍ക്കപ്പെടുകയാണെന്ന് ജനങ്ങൾക്കു ബോധ്യപ്പെട്ടു. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചത് അതിനുദാഹരണമാണ്. പ്രധാനമന്ത്രി പാലക്കാട് വന്നപ്പോള്‍ സംഭവിച്ച കാര്യങ്ങൾ മതേതരത്വം തകര്‍ക്കപ്പെട്ടതിന് ഉദാഹരണമാണ്. പാലക്കാട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ സ്ഥാനാർഥികളായിരുന്നു അവിടെ എത്തിയത്. 

പ്രധാനമന്ത്രിയുടെ വാഹനത്തിൽ രണ്ടു സ്ഥാനാർഥികളെ മാത്രമേ കയറ്റാൻ സ്ഥലമുള്ളൂ എന്നു പറഞ്ഞ് ഒരാളെ മാറ്റിനിർത്തി. എന്തുകൊണ്ടായിരുന്നു അത്? രാജ്യത്ത് ഇപ്പോൾ അസമത്വം പെരുകുകയാണ്, ബ്രിട്ടിഷുകാരുടെ കാലത്തേക്കാൾ വലിയ അസമത്വമാണ് ഇപ്പോൾ നിലവിലുള്ളത്.’’– കെ. രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിയായപ്പോഴും മന്ത്രിയുടെ പകിട്ടോടെ ആരും തന്നെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ആലത്തൂരുകാർക്ക് എന്നെ അറിയാം. അവർ ഒപ്പം നിൽക്കുമെന്ന് ഉറപ്പാണ്.’’– കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

2019ലേക്കാൾ ഭൂരിപക്ഷത്തോടെ ആലത്തൂരിൽ പാട്ടുംപാടി ജയിക്കുമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ രമ്യ ഹരിദാസ്. ‘‘2019ൽ ആലത്തൂരിൽ പുതുമുഖമായിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇവിടെയുള്ളവർ. ഇത്തവണ ആലത്തൂരുകാർക്ക് ഞാൻ പരിചിതയാണ്. അവര്‍ വോട്ടു ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.’’– രമ്യ ഹരിദാസ് പറഞ്ഞു. പാട്ടുപാടി വോട്ട് ചോദിക്കുന്നതിനെ വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നും രമ്യ കൂട്ടിച്ചേർത്തു. ‘‘പലപ്പോഴും അമ്മമാരും കുട്ടികളുമാണ് പ്രചരണത്തിനായി പോകുമ്പോൾ ഒരു പാട്ടുപാടുമോ എന്നു ചോദിക്കുന്നത്. അവർ അങ്ങനെ ചോദിക്കുമ്പോൾ നിരസിക്കാനാകില്ല. അവരുടെ അഭ്യർഥന നിരസിച്ചു പോകാൻ കമ്യൂണിസ്റ്റുകാരെ പോലെ ധിക്കാരിയല്ല ഞാൻ. തികഞ്ഞ കോൺഗ്രസുമാകാരിയാണ്.’’– രമ്യ വ്യക്തമാക്കി. മതനിരപേക്ഷ രാജ്യത്തിനായി ശബ്ദമുയർത്താനായി വീണ്ടും പാർലമെന്റിലെത്തുമെന്നും രമ്യ വ്യക്തമാക്കി. 

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അഴിമതി ഭരണം കേരളത്തിലെ ജനങ്ങൾ മടുത്തു എന്നാണ് ബിജെപി സ്ഥാനാർഥി ടി.എൻ. സരസു പറയുന്നത്. ‘‘ആലത്തൂരിൽ എത്ര ശക്തരായ എതിരാളികൾ വന്നാലും ബിജെപി വിജയിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. കേന്ദ്രത്തിൽ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ആലത്തൂരിന് ഒരു ബിജെപി എംപിയെയാണ് ഇനി ആവശ്യം. ആലത്തൂരിന്റെ സമഗ്ര വികസനമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്ന ആശയം.’’– ടി.എൻ. സരസു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com