ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള പഠനം ടെലഗ്രാമിൽ; സാത്താൻസേവയുമായി ബന്ധമെന്നു സംശയം
Mail This Article
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂന്നംഗ സംഘത്തിലെ നവീൻ, സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നു വിവരം. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചു നവീൻ അറിയാൻ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും ചർച്ചകളിലുമാണ്, അരുണാചൽ പ്രദേശിൽ പോയാൽ അന്യഗ്രഹത്തിലെത്താം എന്ന ചിന്ത നവീന്റെ തലയിൽ കയറിയത്.
ജീവിതപങ്കാളിയായ ദേവിക്ക് ഇക്കാര്യം മനസിലാക്കി കൊടുക്കുകയായിരുന്നു നവീന്റെ ആദ്യ ദൗത്യം. വർഷങ്ങളായി നവീനൊപ്പമുള്ള സഹവാസത്തിലൂടെ പുനർജന്മത്തിലടക്കം വിശ്വസിച്ചിരുന്ന ദേവി, ഭർത്താവു പറയുന്നതെല്ലാം വിശ്വസിച്ചു. ദേവി ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ ആര്യയോടും പങ്കിട്ടിട്ടുണ്ടാകാമെന്നാണു സംശയം. അതേസമയം, ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു വൻ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി വിവരമുണ്ട്.
ആത്മഹത്യയിലൂടെ പുനർജന്മം സാധ്യമാക്കാനാണു നവീൻ സമൂഹമാധ്യമങ്ങൾ വഴി പരിശ്രമിച്ചത്. നിലവിലുള്ളതിനെക്കാൾ മികച്ച ജീവിതമാണു മരണാനന്തരം ടെലഗ്രാം ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഈ ഗ്രൂപ്പുകളിലേക്കുള്ള കെണിയൊരുക്കുന്നത്. ഈ സംസാരം പിന്നീടു മറ്റൊരു തലത്തിലേക്കു കടക്കും. ആത്മീയമായി ഉയർച്ചയുണ്ടാകുന്ന സന്ദേശങ്ങൾ ദിവസവും നൽകിക്കൊണ്ടിരിക്കും.
കൂടുതൽ വിവരങ്ങൾ അറിയാൻ ടെലഗ്രാം ഗ്രൂപ്പിലേക്കു ക്ഷണിക്കുന്നതാണു രീതി. കെണിയിൽപ്പെടുന്നവർ മരണശേഷമുള്ള സുഖജീവിതത്തെപ്പറ്റി വിവരങ്ങൾ കൈമാറി പങ്കാളികളെയും സുഹൃത്തുക്കളെയും കൂടെക്കൂട്ടും. ഇതാണു നവീൻ വഴി ദേവിയിലേക്കും പിന്നീട് ആര്യയിലേക്കും നീണ്ട മരണത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.
∙ യാത്രയ്ക്കു മുൻപ് ദേവിയും നവീനും തിരുവനന്തപുരത്ത്
ദേവിയും നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിൽനിന്നു തിരുവനന്തപുരത്തെത്തി. മാർച്ച് 27നാണ് ആര്യയെ വീട്ടിൽനിന്നു കാണാതായത്. എന്നാൽ മാർച്ച് 17ന് ദേവിയും നവീനും കോട്ടയത്തെ വീട്ടിൽനിന്നിറങ്ങിയിരുന്നു. പത്തു ദിവസം ദേവിയും നവീനും എവിടെയായിരുന്നുവെന്ന സംശയത്തിനാണ് ഇതോടെ ചുരുളഴിയുന്നത്. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തായിരുന്നു ആ ദിവസങ്ങളിൽ ഇവർ ഉണ്ടായിരുന്നത്.
മുറിയില്‍നിന്ന് ഇവർ പുറത്തിറങ്ങിയിരുന്നില്ല. മുറിക്കുള്ളിലിരുന്നും അന്യഗ്രഹത്തിലുള്ള ജീവിതത്തെപ്പറ്റി ആയിരുന്നു ഇവരുടെ തിരച്ചിലുകൾ. ഇക്കാര്യങ്ങൾക്കായി നവീൻ ബന്ധപ്പെട്ടിരുന്ന ആളുകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തും. ആത്മഹത്യയെന്നാണു നിഗമനമെങ്കിലും കൊലപാതക സാധ്യത പരമാവധി അന്വേഷിക്കണമെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശം.
∙ ആര്യയുടെ അമ്മ വിവരം അറിഞ്ഞത് ആശുപത്രിയിൽ
കാണാതായ മകളെയും കാത്ത് തകർന്നിരിക്കുന്ന ആര്യയുടെ അമ്മയോടു മരണവിവരം എങ്ങനെയറിക്കുമെന്ന വിഷമത്തിലായിരുന്നു ബന്ധുക്കൾ. അടുത്തമാസം നടക്കേണ്ട വിവാഹത്തിന്റെ തിരക്കിലായിരുന്നു അമ്മ. മകളെ കാണാതായതിനു പിന്നാലെ ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ, ഇന്നലെ വൈകുന്നേരമാണു ബന്ധുക്കൾ മരണവിവരം അറിയിച്ചത്.