അമേഠിയില്‍ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് റോബർട്ട് വാധ്‌ര; 'ജനങ്ങള്‍ ആഗ്രഹിക്കുന്നു'
Mail This Article
ന്യൂഡല്‍ഹി∙ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിക്കെതിരെ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്‌ര. അമേഠിയിലെ ജനങ്ങള്‍ താന്‍ മല്‍സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിങ് എംപിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുന്നുവെന്നും വാധ്‌ര പറഞ്ഞു.
''അവിടുത്തെ ജനങ്ങള്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് മനസിലാക്കിയിരിക്കുന്നു. ഗാന്ധി കുടുംബത്തിലെ ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ മല്‍സരിക്കാന്‍ അമേഠി തിരഞ്ഞെടുക്കണമെന്നാണ് അവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 1999ല്‍ പ്രിയങ്കയ്‌ക്കൊപ്പം എന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും അമേഠിയിലായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു."- വാധ്‌ര പറഞ്ഞു.
പതിറ്റാണ്ടുകളായി ഗാന്ധികുടുംബത്തിന്റെ മണ്ഡലമായിരുന്ന അമേഠി. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ തുടര്‍ച്ചയായി അമേഠിയില്‍ വിജയിച്ചിരുന്നു. രാഹുല്‍ ഇക്കുറി വയനാട്ടില്‍നിന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
അമേഠിയിലും രാഹുല്‍ മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയിരുന്നു. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുമെന്ന അഭ്യൂഹവും നിലവിലുണ്ട്.