ADVERTISEMENT

പാനൂർ ∙ പുലർച്ചെ ഒരു മണിയോടെയുണ്ടായ ഉഗ്രസ്ഫോടനം നടക്കുമ്പോൾ, കുയിമ്പിൽ പള്ളിയറ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ വെടിക്കെട്ടാണെന്നാണ് പ്രദേശവാസികളിൽ പലരും കരുതിയത്. എന്നാൽ പതിയെ കാര്യങ്ങളിൽ വ്യക്തത വന്നു. നടന്നത് വെടിക്കെട്ടല്ലെന്നും ഒരാളുടെ ജീവനെടുത്ത സ്ഫോടനമാണെന്നും തെളിഞ്ഞു. കുന്നോത്തുപറമ്പ് മുളിയാത്തോടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമാണത്തിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിന്‍ (27) മരിച്ചു. സിപിഎം പ്രവർത്തകരായ മുളിയാത്തോടിലെ വലിയ പറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കു പരുക്കേൽക്കുകയും ചെയ്തു.

വിനീഷിന്റെ വീടിനു സമീപത്തെ വീടിന്റെ ടെറസിലായിരുന്നു ബോംബ് നിർമാണം. ലോട്ടറി തൊഴിലാളി ചെണ്ടയാട് മനോഹരന്റേതാണ് വീട്. ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന വീടാണ്. വീട്ടിൽ ബോംബ് നിർമാണം നടക്കുന്ന കാര്യം ഉടമ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ആറുവരെ വീട്ടുടമ ഇവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും ബോംബ് നിർമാണത്തിന്റെ സൂചന ഉണ്ടായിരുന്നില്ല. വീട് ദുരുപയോഗം ചെയ്തതിന് മനോഹരന്റെ ഭാര്യ ചെണ്ടയാട് കല്ലിൽ പറമ്പത്ത് രാധ പാനൂർ പൊലീസിൽ പരാതി നൽകി.

ജനവാസം കുറഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്ന വീട്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായ വെടിക്കെട്ടാണെന്നു കരുതിയതിനാൽ പ്രദേശവാസികൾ ആദ്യം പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പൊലീസ് എത്തുന്നതിനു മുൻപു തന്നെ പരുക്കേറ്റവരെ കൂത്തുപറമ്പ് ആശുപത്രയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

സംഭവം നടന്ന വീട്ടിലേക്കു പ്രവേശിക്കുന്ന റോഡിന്റെ ഭാഗത്ത് രാവിലെ മുതൽ പൊലീസ് തടസം സൃഷ്ടിച്ചത് വിമർശനത്തിനിടയാക്കി. നേതാക്കളെയും മാധ്യമപ്രവർത്തകരെയും കടത്തിവിട്ടില്ല. വഴിയിൽ റിബൺ കെട്ടി പൊലീസ് കാവൽനിന്നു മാർഗ തടസ്സമുണ്ടാക്കി. രാവിലെ 10 മണിയോടെ എത്തിയ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സെക്രട്ടറി കെ.പി.സാജു, കെപിസിസി മെബർ വി.സുരേന്ദ്രൻ, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.എ.സലാം എന്നിവരെ പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് തടസ്സം ഭേദിച്ച് നേതാക്കളും പ്രവർ‌ത്തകരും വീടിനു സമീപത്തേക്ക് പോയി. സ്ഫോടനം നടന്ന വീട് കണ്ടതിനു ശേഷമാണ് യുഡിഎഫ് നേതാക്കൾ മടങ്ങിയത്. സ്ഥലത്തെത്തിയ ബിജെപി നേതാക്കളായ പി.സത്യപ്രകാശ്, ജി.ഷിജിലാൽ, സി.കെ.കുഞ്ഞക്കണ്ണൻ എന്നിവരേയും പൊലീസ് തടഞ്ഞിരുന്നു.

സ്ഫോടന വിവരം മറച്ചു വയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി നേതാവ് പി.സത്യപ്രകാശ് എന്നിവർ ആരോപിച്ചു. മാധ്യമ പ്രവർത്തകരെയും നേതാക്കളെയും സംഭവം നടന്ന വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിൽ ദുരൂഹതയുള്ളതായി ഡിസിസി സെക്രട്ടറി കെ.പി.സാജു പറഞ്ഞു.

ബോംബ് സ്ക്വാ‍ഡ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡിഐജി തോംസൺ, സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ, പാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പ്രദേശത്ത് വൈകിട്ടുവരെ ക്യാംപ് ചെയ്തു. സംഭവ സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണൻ അജിത്കുമാർ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെയാണ് വൈകിട്ട് തിരിച്ചു പോയത്.

English Summary:

Kannur bomb blast updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com