ADVERTISEMENT

മല്ലപ്പള്ളി∙ സംസ്ഥാന സർക്കാരിന് എതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മൻ പറഞ്ഞു. കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.

‘‘എന്തിനാണ് സിപിഎം ഇപ്പോൾ ബോംബ് ഉണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണം. എത്ര അമ്മമാർക്കാണു മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. 51 വെട്ട് വെട്ടി നിങ്ങൾ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം എന്നു പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ. ആൾക്കൂട്ട വിചാരണ ചെയ്തു നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ നിങ്ങൾക്ക് ഓർമയില്ലേ. ആൾക്കൂട്ട വിചാരണ പരമ്പരയുടെ തുടർച്ചയാണു പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന സിദ്ധാർഥന്റെ കൊലപാതകം’’ – അച്ചു ഉമ്മൻ പറഞ്ഞു. 

‘‘കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സർക്കാരുകളാണ്. സാധാരണക്കാരനു കേരളത്തിൽ ജീവിക്കാൻ  ബുദ്ധിമുട്ടാണ്. ശമ്പളമില്ല, പെൻഷനില്ല, കത്തിക്കയറുന്ന അവശ്യസാധനങ്ങളുടെ വില, വന്യജീവി പ്രശ്നങ്ങൾ. എന്നാൽ സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ല. നാലുലക്ഷം കോടി കടത്തിലാണു കേരളം. ഇനിയും കടമെടുത്ത് എങ്ങോട്ടാണു കേരളം കൂപ്പുകുത്തേണ്ടത്’’ – അച്ചു ഉമ്മൻ ചോദിച്ചു.

English Summary:

Achu Oommen speak against cpm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com