അശോക് ദാസിനെ ആൾക്കൂട്ടം അടിച്ചു കൊന്നതു തന്നെ: വ്യക്തമാക്കി പൊലീസ്
Mail This Article
കൊച്ചി∙ മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.
വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡിലാണ് സംഭവം. കയ്യിൽ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിലാണ് ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്തത്. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാർന്നൊഴുകി അവശ നിലയിലായിരുന്നു.
പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടി വരുമെന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു. ഇതിനിടെ അശോക് ദാസ് മരിച്ചു.