ADVERTISEMENT

കൊച്ചി∙ മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ച അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (26) യുട്യൂബര്‍. ‘എംസി മുന്നു’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. 11 ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു മ്യൂസിക് വിഡിയോ അശോക് ദാസ് അപ്‌ലോഡ് ചെയ്തത്. സംഭവം അറിഞ്ഞശേഷം വിഡിയോയ്ക്കു താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കമന്റുകളാണു വരുന്നത്. എല്ലാ വിഡിയോകളും ഹിന്ദി ഭാഷയിലാണ് അശോക് ദാസ് ചെയ്തിരിക്കുന്നത്.

ദീർഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ്, നെഞ്ചിലും തലയിലും ഉണ്ടായ ക്ഷതത്തെ തുടർന്നാണു മരിച്ചത്. രാത്രിയിൽ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്തു ബഹളമുണ്ടാക്കി മടങ്ങുമ്പോൾ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്തശേഷം ആശുപത്രിലായിരുന്നു മരണം. സംഭവത്തിൽ പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെടാൻ സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡ‍ിലാണു സംഭവം. കയ്യിൽ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിലാണ് ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്തത്. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാർന്നൊഴുകി അവശ നിലയിലായിരുന്നു. പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടി വരുമെന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു ഡോക്ടർമാർ റഫർ ചെയ്തു. ഇതിനിടെ അശോക് ദാസ് മരിച്ചു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണകാരണമായെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

വാളകത്ത് ഹോട്ടലിൽ അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാൻ വൈകിട്ട് അവരുടെ താമസസ്ഥലത്ത് എത്തിയതായിരുന്നു ഇയാൾ. എൽഎൽബിക്കു പഠിച്ചിരുന്ന മറ്റൊരു പെൺകുട്ടിയും ഈ യുവതിക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ഇവരുടെ വീട്ടിൽ വച്ച് അശോക് ദാസ് മദ്യപിച്ചു എന്നു പൊലീസ് പറയുന്നു. പിന്നീട് അശോകിന്റെ സുഹൃത്തായ യുവതി ഹോട്ടലിലേക്കു പോയെങ്കിലും ഏഴരയോടെ തിരിച്ചെത്തി. വീട്ടിലുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് നിരന്തരം വിളിച്ചതോടെയാണ് സുഹൃത്ത് തിരിച്ചു വന്നതെന്ന് പൊലീസ് പറയുന്നു. വരുമ്പോൾ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി കുളിമുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു.

പെൺകുട്ടികൾ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചെന്നു പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്കുശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തും. സംഘം ചേർന്ന് മർദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്നുപേർ സംഭവത്തിൽ പ്രതികളാണ്. കൂടാതെ ഒരു മുൻ പഞ്ചായത്ത് അംഗവും പ്രതിയാണ്.

English Summary:

Muvattupuzha Mob Lynching; Ashok Das is Youtuber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com