പാനൂർ ബോംബ് നിർമാണത്തിലെ മുഖ്യസൂത്രധാരൻ സിപിഎം സംരക്ഷണത്തിൽ ഒളിവിൽ കഴിയുന്നു: യൂത്ത് ലീഗ്
Mail This Article
കോഴിക്കോട്∙ പാനൂരിലെ ബോംബ് നിർമാണത്തിലെ മുഖ്യ സൂത്രധാരന്‍ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ സിപിഎം സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുകയാണ് എന്നുറപ്പാണെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പാനൂരിലെ ബോംബ് നിർമാണം നടത്തിയത് സിപിഎമ്മാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരും ഡിവൈഎഫ്ഐ ഭാരവാഹികളുമാണ് പ്രതികളെന്ന് തെളിഞ്ഞിട്ടും ബോംബ് നിർമാണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ഡിവൈഎഫ്‌ഐ സംസഥാന സെക്രട്ടറി സനോജിന്റയും നിലപാട് പരിഹാസ്യമാണ്. പ്രതികളായ പാര്‍ട്ടി ഭാരവാഹികള്‍ രക്ഷാ പ്രവര്‍ത്തനം നടത്താനാണ് അവിടെ എത്തിയതെന്ന വാദം തെളിയിക്കുന്നത് ഈ കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി ഇടപെടുമെന്നാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.നജാഫ് എന്നിവര്‍ ആരോപിച്ചു.
പൊലീസിനു കൊടുക്കേണ്ട മൊഴിയടക്കം പഠിപ്പിച്ചതിനു ശേഷം മാത്രമേ സിപിഎം പ്രതിയെ പൊലീസിനു മുന്നില്‍ ഹാജരാക്കുകയുള്ളൂവെന്നും യൂത്ത് ലീഗ് നേതാക്കൾ പറയുന്നു. തിരഞ്ഞെടുപ്പിനു ശേഷം കേസ് അന്വേഷണം പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രമേ നടക്കുകയുള്ളൂ എന്നതിനാല്‍ കേസ് അട്ടിമറിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ആരെ കൊല്ലാനാണ് ഈ ബോംബ് നിർമിച്ചതെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ബോംബ് നിർമാണം നടന്നതെന്നും തെളിയണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേരളാ പൊലീസ് അന്വേഷിച്ചാല്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല എന്നതിനാല്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുല്ലുക്കര മന്‍സൂര്‍ കൊല്ലപ്പെട്ടതിന്റെ മൂന്നാം വാര്‍ഷിക സമയത്താണ് സമീപ പ്രദേശത്ത് ഈ ബോംബ് നിർമാണം നടന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് കഴിഞ്ഞ അന്നു രാത്രിയാണ് മന്‍സൂറിനെ കൊന്നത്. ഈ ലോക്‌സഭാ തിരഞ്ഞടുപ്പ് കഴിഞ്ഞാലും രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുന്നതിനു വേണ്ടിയാണ് ഈ ബോംബ് നിർമിച്ചതെന്നും യൂത്ത് ലീഗ് ഭാരവാഹികൾ ആരോപിച്ചു.