ADVERTISEMENT

കൊല്ലം ∙ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി (സിഎഎ) പറയുന്നുണ്ടോയെന്നു സംശയമുണ്ടെങ്കിൽ എട്ടാമത്തെ പേജ് നോക്കണമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്തു പറഞ്ഞ് റദ്ദ് ചെയ്യുമെന്നു വ്യക്തമാക്കിയ കോൺഗ്രസിനു സിഎഎയെപ്പറ്റി മിണ്ടാൻ ഭയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

‘‘കോൺഗ്രസ് പ്രകടനപത്രികയുടെ പേജ് എട്ടിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും നൽകുന്ന മുഴുവൻ സംരക്ഷണത്തെക്കുറിച്ചും പറയുന്നുണ്ടെന്നും, കഴിഞ്ഞ 10 കൊല്ലം ഭരണഘടന വ്യവസ്ഥകളെ ലംഘിച്ചുണ്ടാക്കിയ എല്ലാ നിയമങ്ങളും അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് ന്യായീകരിക്കാൻ നടത്തിയ വലിയ വാദം. ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് കോൺഗ്രസ് പറയുന്നത്. നല്ലതു തന്നെ.

എന്നാൽ ഈ പാരഗ്രാഫ് കൊണ്ട് പൗരത്വ ഭേദഗതി നിയമം ഉയർത്തുന്ന പ്രശ്നങ്ങളെ കോൺഗ്രസ് അഭിസംബോധന ചെയ്യുന്നേയില്ല. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആർട്ടിക്കിൾ 14ന്റെ ലംഘനമാണ്. ഇവിടെ  ശ്രദ്ധിക്കേണ്ടത് സതീശൻ പറഞ്ഞ പാരഗ്രാഫിൽ ആർട്ടിക്കിൾ 14 ഇല്ല എന്നതാണ്. ഇന്ത്യയിൽ ഏവർക്കും നിയമത്തിനു മുൻപിൽ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ ഉറപ്പുവരുത്തും എന്നാണ് ആർട്ടിക്കിൾ 14ന്റെ അന്തഃസത്ത. പൗരത്വം മതാധിഷ്ഠിതമാക്കുന്നതു വഴി ലംഘിക്കപ്പെടുന്ന ആർട്ടിക്കിൾ 14നെക്കുറിച്ച് മിണ്ടാത്ത പാരഗ്രാഫ് ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കഴിഞ്ഞ 10 കൊല്ലം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുണ്ടാക്കിയ നിയമങ്ങൾ ഞങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്നു പറയുന്നുണ്ട്. ഇതും നല്ലതു തന്നെ.

ഇവിടെ പക്ഷേ പ്രധാനമായും തൊഴിലാളികൾ, കർഷകർ, ക്രിമിനൽ ജസ്റ്റിസ്‌, വനം-പരിസ്ഥിതി, ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്‌ഷൻ എന്നിവയിലെ നിയമനിർമാണങ്ങൾ റദ്ദ് ചെയ്യുമെന്നാണ് പറഞ്ഞത്. ജിഎസ്ടി നിയമങ്ങൾ മാറ്റും എന്നു പറയുന്നുണ്ട്. അതും ഞങ്ങൾക്ക് യോജിപ്പുള്ള കാര്യമാണ്. നാഷനൽ കാപ്പിറ്റൽ ടെറിറ്ററി ആക്റ്റ് പുനഃപരിശോധിക്കും എന്ന് പേജ് 36 ൽ പറയുന്നുണ്ട്. അതും നല്ലത്. ഇത്രയും നിയമങ്ങൾ റദ്ദ് ചെയ്യുമ്പോഴും സിഎഎ വിഷയത്തിൽ ഒരക്ഷരം പറയുന്നില്ല എന്നു കാണണം. അവിടെ പൗരത്വത്തെ മനപ്പൂർവം മാറ്റി നിർത്തിയതായി കാണാം. മാനിഫെസ്റ്റോയിൽ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്ത് റദ്ദ് ചെയ്യുമെന്നു പറഞ്ഞ കോൺഗ്രസിന് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു മിണ്ടാൻ ഭയമാണ് എന്നാണ് ഇത് കാണിക്കുന്നത്.’’– മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളവിരുദ്ധ സമീപനമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ബിജെപിയും കോൺഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘‘കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ നുണകൾ പ്രചരിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും നല്ലരീതിയിൽ നടക്കുന്നതാണ് ക്ഷേമപെൻഷൻ വിതരണം. 45 രൂപ കർഷക തൊഴിലാളി ക്ഷേമപെൻഷൻ നൽകി ആരംഭിച്ച സംവിധാനമാണ് ഇന്ന് 1600 രൂപയായത്. എന്തിനാണ് ഇത്ര അധികം പേർക്ക്, ഇത്രയധികം തുക പെൻഷൻ കൊടുക്കുന്നത് എന്നാണ് കേന്ദ്ര ധനമന്ത്രി പരസ്യമായി ചോദിച്ചത്. ബദൽ നയത്തിലൂടെ ദാരിദ്ര്യം ഏറെകുറഞ്ഞ സംസ്ഥാനമാണ് കേരളം. 1600 എന്ന പെൻഷൻ തുകയും  വർധിപ്പിക്കണമെന്നാണ് എൽഡിഎഫ് കാണുന്നത്.

കേന്ദ്ര സർക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ ക്ഷേമ പെൻഷൻ  വിതരണത്തെ വരെ ബാധിച്ചതെന്ന സത്യം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവുൾപ്പെടെ ശ്രമിക്കുന്നത്. കേന്ദ്ര അവഗണനയ്ക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. ബിജെപിയുടെ പകയും കോൺഗ്രസിന്റെ ചതിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. ഈ മാർച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയുടെ കുറവുണ്ടായി’’– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

English Summary:

Chief Minister Pinarayi Vijayan responded to VD Satheesan in CAA topic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com