ADVERTISEMENT

ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണു (സിബിഡിടി) കമ്മിഷൻ നിർദേശം നൽകിയത്. തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ രാജീവ് വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും പരാതി ലഭിച്ചതിനെ തുടർന്നാണു നടപടി.

2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസൽ ആണ് തിരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്ടർക്കു പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാൽ രാജീവിന്റെ പത്രിക തള്ളണമെന്നായിരുന്നു ആവശ്യം. എന്നാൽ, രാജീവിന്റെ പത്രിക സ്വീകരിച്ചു. 2018 ൽ രാജ്യസഭാ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും രാജീവ് യഥാർഥ സ്വത്തുവിവരം മറച്ചു വച്ചതായി പരാതിയിലുണ്ട്. ഇതു സംബന്ധിച്ചു ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

2018ലെ പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് അയച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും തുടർന്ന് എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ലെന്നും ആവണി പറഞ്ഞു. 14.40 കോടിയുടെ സ്ഥാവര വസ്തുക്കളിൽ രാജീവ് താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ല. ഏറ്റവും സമ്പന്നനായ രാജ്യസഭാംഗമാണു രാജീവ് ചന്ദ്രശേഖർ എന്ന വിവരം പുറത്തു വന്നിരിക്കുമ്പോഴാണിതെന്നും പരാതിയിൽ പറയുന്നു.

English Summary:

EC orders probe after Cong claims Rajeev Chandrasekhar gave false financial information in Lok Sabha polls affidavit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com