രാത്രിയിൽ സ്ഥിരമായി വൈദ്യുതിയില്ല; അത്യുഷ്ണം; ഭാര്യയോടൊപ്പം വൈദ്യുതി ഓഫിസിൽ കിടന്നുറങ്ങി പരമേശ്വരന്റെ പ്രതിഷേധം
Mail This Article
കൊച്ചി∙ രോഗിയായ ഭാര്യയുടെ കൈപിടിച്ച് 55 വയസ്സുകാരനായ പരമേശ്വരൻ രാത്രിയിൽ വൈദ്യുതി ഓഫിസിലെത്തിയപ്പോൾ അധികൃതർ അമ്പരന്നു. കയ്യിൽ ഒരു പായയും തലയിണയും കരുതിയിട്ടുണ്ട്. എന്താണ് പരമേശ്വരന്റെ ഉദ്ദേശ്യമെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച പരമേശ്വരൻ രോഗിയായ ഭാര്യ ചന്ദ്രകലയെ അവിടെ കിടത്തി. തൊട്ടടുത്ത് പരമേശ്വരനും കിടന്നു. അത് കെഎസ്ഇബിക്കെതിരായ പ്രതിഷേധത്തിന്റെ തുടക്കമായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫിസില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു പരമേശ്വരന്റെ വേറിട്ട പ്രതിഷേധം. രാത്രിയായാൽ കറന്റില്ല. പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ തടസ്സങ്ങൾ പറഞ്ഞെങ്കിലും പരമേശ്വരൻ പിന്മാറിയില്ല. ‘‘വീട്ടിൽ കിടന്നുയുറങ്ങാൻ നിവർത്തിയില്ല,ഇവിടെ കറന്റുള്ളപ്പോൾ ഹൃദ്രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നു ഉറങ്ങട്ടെ.’’– എന്നായിരുന്നു പരമേശ്വരൻ അധികൃതരോട് പറഞ്ഞത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി എങ്കിലും ബലപ്രയോഗത്തിലൂടെ പരമേശ്വരനെയും ഭാര്യയെയും അവിടെനിന്നു മാറ്റാൻ മുതിർന്നില്ല. പരമേശ്വരനും ഭാര്യയ്ക്കും പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഊർജിതമായി. ഒടുവിൽ പുലർച്ചെ മൂന്നു മണിയോടെ പോണേക്കര പ്രദേശത്തെ കറന്റ് തടസ്സം പരിഹരിച്ചതോടെയാണ് രോഗിയായ ഭാര്യയെയും കൂട്ടി പരമേശ്വരൻ വീട്ടിലേക്കു മടങ്ങിയത്.
പോണേക്കരയിലും പരിസര പ്രദേശത്തും പത്തു വർഷത്തിലേറെയായി തുടരുന്ന വൈദ്യുതി തടസത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല. മണിമല റോഡിൽ നോർത്ത് ഭാഗങ്ങളിലെല്ലാം രാത്രി ഒൻപതു മണിയാകുമ്പോൾ കറന്റ് പോകും. പുലർച്ചയോടെ മാത്രമേ കറന്റ് വരൂ. പലതവണ ഉദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് അടക്കം കഴിഞ്ഞ ദിവസം പരാതി നൽകി.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം രാത്രിയിലെ അമിത വൈദ്യതി ഉപയോഗമാണ് പോണേക്കരയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെഎസ്ഇബി അധികൃതർ ചൂണ്ടികാട്ടി. 315 കെവി യുടെ ട്രാൻസ്‌ഫോർമാറാണ് ഇവിടെ ഉള്ളത്. ഭൂരിഭാഗം വീടുകളിലും ഒന്നിലധികം എ.സി പ്രവർത്തിപ്പിക്കുന്നതിനാലാണ് രാത്രിയിൽ മാത്രം തടസ്സം ഉണ്ടാകുന്നത്. പരിഹാരത്തിനായി 100 കെ. വി യുടെ ഒരു ട്രാൻസ്ഫോർമർ കൂടി ഇവിടെ സ്ഥാപിക്കുന്നതിനായി നടപടികളായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.