ദൈവകണം പ്രവചിച്ച പീറ്റർ ഹിഗ്സ് അന്തരിച്ചു
Mail This Article
ലണ്ടൻ∙ അടിസ്‌ഥാന കണികയായ ഹിഗ്‌സ് ബോസോണിന്റെ സാധ്യത പ്രവചിച്ച നൊബേൽ ജേതാവ് പീറ്റർ ഡബ്ല്യു. ഹിഗ്‌സ് (94) ഇനി ഓർമ. ദ്രവ്യത്തിനു പിണ്ഡം നൽകുന്ന ഹിഗ്‌സ് ബോസോൺ എന്ന ദൈവ കണത്തെക്കുറിച്ചുള്ള പഠനത്തിനാണ് പീറ്റർ ഹിഗ്സും ബൽജിയം സ്വദേശി ഫ്രാൻസ്വ ഇംഗ്ലർട്ടും 2013ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ നേടിയത്.
ഹിഗ്‌സ് ബോസോൺ കണത്തിന്റെ സാധ്യത പീറ്റർ ഹിഗ്‌സ് മുന്നോട്ടുവച്ചത് 1964 ഒക്‌ടോബറിലാണ്. 1924ൽ സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യൻ ശാസ്‌ത്രജ്‌ഞൻ രൂപം നൽകിയ ബോസോൺ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്‌ഥാനമായത്. ജനീവയിൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ) ആസ്‌ഥാനത്ത് ഭൂമിക്കടിയിലായി 27 കിലോമീറ്റർ ചുറ്റളവിൽ സ്‌ഥാപിച്ചിരിക്കുന്ന ലാർജ് ഹാഡ്രൺ കൊളൈഡറിൽ നടത്തിയ പരീക്ഷണങ്ങളാണ് ദൈവകണത്തിന്റെ അസ്‌തിത്വം 2012ൽ തെളിയിച്ചത്. തുടർന്ന് ഹിഗ്സ് ബോസോൺ എന്നു പേരും നൽകി.
1929ൽ ബ്രിട്ടനിലാണ് ഹിഗ്‌സിന്റെ ജനനം. കിങ്‌സ് കോളജിൽ നിന്നു പിഎച്ച്‌ഡി നേടി. ഹിഗ്സ് തന്റെ കരിയറിലെ ഭൂരിഭാഗവും ചെലവഴിച്ചത് യുകെയിലെ എഡിൻബർഗ് സർവകലാശാലയിലാണ്.