'വയനാടിന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ കെ.സുരേന്ദ്രന് വര്‍ഗീയ വിഷം നിറയ്ക്കുന്നു'
Mail This Article
മാനന്തവാടി∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഗണപതിവട്ടം പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ. വയനാട് മണ്ഡലത്തിൽ ജനങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനു പകരം അവരുടെ മനസിലേക്ക് വർഗീയതയുടെ വിഷം കുത്തി നിറക്കാനാണ് ബിജെപി സ്ഥാനാർഥി കുടിയായ സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ആനി രാജ പറഞ്ഞു. സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നത് അനിവാര്യമാണെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആനി രാജ. കഴിഞ്ഞ ദിവസം ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്നാക്കുമെന്നു സുരേന്ദ്രൻ പറഞ്ഞത്.
എത്രമാത്രം അസഹിഷ്ണുത പുലർത്തുന്ന ആളാണ് താനെന്ന് ഈ പ്രസ്താവനയിലൂടെ സുരേന്ദ്രൻ വയനാട്ടിലെ ജനങ്ങൾക്ക് ഒരിക്കല്‍ കൂടി കാണിച്ച് കൊടുത്തിരിക്കുകയാണെന്നും ആനി രാജ പറഞ്ഞു. ‘‘വയനാട്ടിലെ ജനങ്ങൾ ഇപ്പോൾ ജീവൻ മരണ പോരാട്ടത്തിൽ ആണ്. ഒരു ഭാഗത്ത് വന്യ ജീവിയുടെ ആക്രമണം, മറു ഭാഗത്ത് ബദൽ പാതയുടെ വിഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത്. അത്തരം സാഹചര്യത്തിൽ അതിനൊക്കെ പരിഹാരം കാണുക എന്നതിലുപരി ജനങ്ങളുടെ മനസിലേക്ക് വർഗീയതയുടെ വിഷം കുത്തി നിറക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ നാടിന്റെ കെട്ടുറപ്പ് മതസൗഹാർദ്ദത്തിലും നൻമ നിറഞ്ഞ കൂട്ടായ്മകളിലുമാണ്. സുൽത്താൻബത്തേരി അത്തരത്തിൽ ഒരു നന്മയുടെ പര്യായമാണ്. ഒരുമയുടെ, സ്നേഹത്തിന്റെ, പരസ്പര സഹകരണത്തിന്റെ പേരു കൂടിയാണ് "ഹാപ്പി ബത്തേരി" എന്നറിയപ്പെടുന്നത്. അത്തരം ഒരു പേരിനെ മാറ്റി മതവിദ്വേഷവും വർഗീയതയും വളർത്തി നാല് വോട്ട് നേടാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ആൾക്കാർ ബിജെപി സംസ്ഥാന പ്രസിഡന്റിന് ഗണപതിവട്ടം എന്ന വിഘടന ആശയം ഉപദേശിച്ചുകൊടുത്തത് ഒരു നാടിനെ ഭിന്നിപ്പിക്കാൻ വേണ്ടിയാണ്. വയനാട് മണ്ഡലത്തിന്റെ വികസനത്തിനായി ആദ്യം പരിഹരിക്കേണ്ട വിഷയം എന്താണെന്ന് സുരേന്ദ്രൻ മനസിലാക്കണം. വന്യ ജീവി ആക്രമണത്തിൽ നിന്നും വയനാടിനെ രക്ഷിക്കാൻ വനം വന്യജീവി വിഷയത്തിൽ ഭേദഗതി കൊണ്ടു വരാനുള്ള ആർജവം കാണിക്കാതെ ജനങ്ങളുടെ ശ്രദ്ധ ജനകീയ വിഷയങ്ങളിൽ നിന്നും തിരിച്ചു വിടാനാണ് സുരേന്ദ്രനും ബിജെപിയും ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വർഗീയതയുടെ വിത്ത് കേരളത്തിൽ മുളക്കില്ല’’– ആനി രാജ പറഞ്ഞു.