രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിൽ ലോക്സഭയ്ക്കു പകരം രാജ്യസഭ, വേറെയും പിഴവുകൾ: പരാതി
Mail This Article
തിരുവനന്തപുരം∙ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രികയിൽ ഗുരുതര പിഴവുകളുണ്ടെന്ന ആരോപണവുമായി എൽഡിഎഫ്. പിഴവുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് എൽഡിഎഫിന്റെ അഭിഭാഷകൻ മനോരമ ഓൺലൈനോട് പറഞ്ഞു. മത്സരിക്കുന്ന സംസ്ഥാനത്തിന്റെ പേരും ലോക്‌സഭാ സീറ്റിന്റെ പേരും എഴുതേണ്ട സ്ഥലത്ത് ബെംഗളൂരുവിലെ വിലാസമാണ് നൽകിയിരിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സത്യവാങ്‌മൂലത്തിന്റെ 16–ാം പേജിലെ (പാർട്ട്-ബി) മൂന്നാം കോളത്തിലാണ് ഈ പിശക്. മണ്ഡലത്തിന്റെ നമ്പർ, പേര്, സംസ്ഥാനം എന്നിവ എഴുതാൻ പറഞ്ഞിരിക്കുന്ന കോളത്തിൽ കർണാടക നിയമസഭാ മണ്ഡലം എന്നാണുള്ളത്. ലോക്സഭയിലേക്കുള്ള നാമനിർദേശം എന്നതിനു പകരം അനക്‌സ് ഒന്നിലും അനക്‌സ് ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024 എന്നാണുള്ളത്.
സത്യവാങ്‌മൂലത്തിന്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എന്ന് പറഞ്ഞിട്ടുണ്ട്. പിഴവുകൾ കണ്ടെത്താതെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചതെന്ന് എൽഡിഎഫ് പറയുന്നു.
നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും കോടതി മുഖേന വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്യാം. പാർട്ടിയുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. പത്രിക സ്വീകരിച്ചതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കാനാകില്ലെന്നും കോടതിയെ സമീപിക്കാമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജഡിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ മൽസരിക്കുന്നതിൽ നിന്നും അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.