ADVERTISEMENT

ന്യൂഡൽഹി∙ ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. 

താൻ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ചൂണ്ടിക്കാട്ടി കവിത കോടതിയിൽ കത്തു നല്ഡകിയിരുന്നു. ‘‘ഞാൻ ഇരയാണ്. എന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായ അന്തസ്സിനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്റെ മൊബൈൽ ഫോൺ ചാനലുകളിൽ കാണിക്കുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ’’ കത്തിൽ കവിത പറയുന്നു. 

മാർച്ച് 15നാണ് കവിത എൻഫോഴ്സ്മെന്റ് അറസ്റ്റുചെയ്യുന്നത്. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു. 

ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു.

ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഇടപാടുകളില്‍ ഭാഗമായിരുന്ന 'സൗത്ത് ഗ്രൂപ്പ്' എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ. കവിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

English Summary:

BRS's K Kavitha Arrested By CBI Inside Tihar Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com