ADVERTISEMENT

കൊച്ചി∙ മുൻ ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കിഫ്ബി മസാലബോണ്ട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ‍‍ഡിവിഷൻ ബെഞ്ച്. തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നായിരുന്നു സിംഗിൾ െബഞ്ച് ജ‍ഡ്ജി ടി.ആർ.രവിയുടെ ഉത്തരവ്. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇ.ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 

തിരഞ്ഞെടുപ്പിന്റെ പേരിൽ മറ്റൊരിടത്തും അന്വേഷണം മാറ്റിവയ്ക്കുന്നില്ലെന്നും തോമസ് ഐസക് സ്ഥാനാർഥിയായതിനാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും ഇ.ഡി. വാദിച്ചു. നിയമനടത്തിപ്പിൽ രാഷ്ട്രീയം ഇടപെടരുത്, നിയമം നിയമത്തിന്റെ വഴിക്കു പോകണം എന്നാണെന്നും ഇ.ഡി. വാദിച്ചു.

എന്നാൽ 10 ദിവസം കൂടി കഴിഞ്ഞാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് അവസാനിക്കും, എന്തുകൊണ്ടാണ് ഇ.ഡിക്ക് അതുവരെ കാത്തിരിക്കാൻ സാധിക്കാത്തതെന്ന് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുള്‍ ഹക്കീം എന്നിവരുടെ െബഞ്ച് ചോദിച്ചു.

എന്നാൽ ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അക്കാര്യം സമർപ്പിച്ചു. ചില കാര്യങ്ങളിൽ വിശദീകരണം വേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു, എന്നിട്ടും സ്ഥാനാർഥി ആയതിനാൽ തിരഞ്ഞെടുപ്പു കഴിയട്ടെ എന്നാണ് സിംഗിള്‍ ബെഞ്ച് പറഞ്ഞതെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടി.

ഇ.ഡിയുടെ ഉദ്ദേശ്യം എന്താണെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയാണ് ഈ വിഷയം എന്ന് നല്ല ബോധ്യമുണ്ടെന്നും ഐസക്കിന്റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസ് ഈ മാസമൊടുവിൽ വേനലവധിക്കു ശേഷം പരിഗണിക്കാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.

English Summary:

Kerala High Court on ED appeal against Thomas Issac in KIIFB masala bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com