ADVERTISEMENT

കോഴിക്കോട്∙ കേരളത്തിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നിൽനിൽക്കുന്നവർ ഒറ്റക്കെട്ടായി ഇതിനെ എതിരിടണമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ്് പ്രതീക്ഷകളെക്കുറിച്ച് മീനാക്ഷി ലേഖി മനസ്സുതുറക്കുന്നു:

മോദി അവകാശപ്പെട്ടതുപോലെ കേരളത്തിൽ ബിജെപിക്ക് രണ്ടു സീറ്റ് കിട്ടുമോ?

കേരളത്തിൽ ബിജെപി ഉദിച്ചുയരുകയാണ്. ഇത്തവണ സീറ്റു കിട്ടുമെന്നുറപ്പാണ്. എത്ര സീറ്റു കിട്ടുമെന്നു പറയേണ്ടത് ജനങ്ങളാണ്.

കേന്ദ്രസഹായം കിട്ടാതെ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണ് എന്ന പരാതിയുണ്ട്?

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവുകേടുമാണ്. സംസ്ഥാനത്തിന്റെ  സാമ്പത്തിക നിലയറിഞ്ഞ് പെരുമാറാനുള്ള ബാലൻസിങ് സർക്കാരിന് ഇല്ലാതെപോയി. സ്വന്തം കഴിവുകേടു കൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലായശേഷം അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യമില്ല. കേന്ദ്രം വർഷാവർഷം കേരളത്തിനു നൽകുന്ന ഫണ്ടിനെക്കുറിച്ചും ഗ്രാൻഡിനെക്കുറിച്ചുമുള്ള കണക്കുകൾ ലഭ്യമാണ്. 400 ശതമാനത്തോളം വർധനയാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായത്. ഇതിൽ രാഷ്ട്രീയമൊന്നുമില്ല. 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പോലെ പരിഗണനയ്ക്ക് അർഹതയുണ്ട്. അത് നികുതിവിഹിതത്തിന്റെ കാര്യത്തിലുമുണ്ട്. നിയമപ്രകാരം പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ പരമാവധി സഹായം നൽകുന്നുണ്ട്. പക്ഷേ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സംസ്ഥാനസർക്കാർ പ്രതിസന്ധിയിലായതാണ്.

പ്രതിപക്ഷനേതാക്കളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വേട്ടയാടുന്ന കാലമാണല്ലോ?

ഇഡി വേട്ടയാടുകയാണെന്നു പറഞ്ഞ് പലരും കരയുന്നുണ്ട്. ആരെങ്കിലും അഴിമതി നടത്താൻ പറഞ്ഞോ? വീട്ടിൽ ഭാര്യയെ തല്ലുന്നവർക്കെതിരെ ഗാർഹികപീഡനത്തിനു കേസ് എടുക്കണം. ഭാര്യയെ തല്ലിയശേഷം കേസ് എടുക്കരുതെന്ന് പറയുന്നതു ശരിയാണോ? അതുപോലെയാണ്, അഴിമതി നടത്തിയിട്ട് ഇഡി അന്വേഷണത്തിനെതിരെ നിലപാട് എടുക്കുന്നത്. 

വിദേശകാര്യസഹമന്ത്രിയെന്ന നിലയിൽ കോഴിക്കോടിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഉരുവിന്റെ നാടാണ് കോഴിക്കോട്. വിദേശരാജ്യങ്ങളുമായി ഉരുക്കച്ചവടം നടത്തിയ ചരിത്രമുള്ള സ്ഥലമാണ്. സമുദ്രസഞ്ചാരികളുടെ സ്വന്തം നാടാണ്. രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണിശാല ബേപ്പൂരിൽ തുടങ്ങുകയെന്ന ലക്ഷ്യം കേന്ദ്രസർക്കാർ മുന്നോട്ടുവച്ചതാണ്. കൊച്ചിൻ ഷിപ്പ് യാർഡിലെ വികസനപ്രവർത്തനങ്ങൾക്കൊപ്പം ഇവിടെയും നിർമാണം നടത്താനുണ്ട്. 

നിലവിൽ കേന്ദ്രസർക്കാർ ദേശീയപാതാ വികസനം നടപ്പാക്കിവരികയാണ്. മാഹി ബൈപ്പാസ് തുറന്നത് യാത്രക്കാരെ സഹായിക്കുകയാണ്. കോഴിക്കോട്–പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ കൂടി വരുന്നതോടെ യാത്രാപ്രശ്നങ്ങൾക്കു പരിഹാരമാവും. കോഴിക്കോട് നഗരത്തിലും ഗതാഗതക്കുരുക്കിനു പരിഹാരം വേണം. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ നഗരവികസനം നടപ്പാക്കി വരുന്നുണ്ട്.

English Summary:

Special Interview With Meenakshi Lekhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com