വർണക്കാഴ്ചകൾ തിടമ്പേറ്റുന്ന വിസ്മയത്തിന് കൊടിയേറി; തൃശൂർ പൂരം 19ന്, കാത്തിരിപ്പ്
Mail This Article
തൃശൂർ ∙ വർണക്കാഴ്ചകൾ തിടമ്പേറ്റുന്ന വിസ്മയങ്ങളുടെ തൃശൂർ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ രാവിലെ കൊടിയേറ്റു നടന്നു. 8 ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയരും. 19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്.
തിരുവമ്പാടി ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ ദേശക്കാർ ചേർന്ന് ഉയർത്തി. വൈകിട്ടു 3നു ക്ഷേത്രത്തിൽനിന്നു പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തും. പാറമേക്കാവ് ക്ഷേത്രത്തിൽ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തി. ക്ഷേത്രത്തിൽനിന്നു നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയർത്തിയത്. ഇതിനു ശേഷം ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയർത്തി.
∙ പൂരം സമയക്രമം ഇങ്ങനെ
ഏപ്രിൽ 13: കൊടിയേറ്റ്
ഏപ്രിൽ 17: സാംപിൾ വെടിക്കെട്ട് (രാത്രി 7)
ഏപ്രിൽ 18: തെക്കേനട തുറക്കൽ (രാവിലെ 10)
ഏപ്രിൽ 19: ചെറുപൂരങ്ങൾ (രാവിലെ 6ന്), മഠത്തിൽ വരവ് (രാവിലെ 11), ഇലഞ്ഞിത്തറ മേളം (ഉച്ചയ്ക്കു 2), കുടമാറ്റം (വൈകിട്ടു 4),
ഏപ്രിൽ 20: വെടിക്കെട്ട് (പുലർച്ചെ 3), പകൽപൂരം (രാവിലെ 8), ഉപചാരം ചൊല്ലിപ്പിരിയൽ (ഉച്ചയ്ക്കു 12).