‘വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല; കാരണം വിശദീകരിക്കാനില്ല’
Mail This Article
തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ എം.എം. ഹസൻ. ഈ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കാനാകില്ലെന്ന് ഹസൻ വ്യക്തമാക്കി. അതേസമയം, മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് താൽപര്യമുണ്ടെങ്കിൽ പതാകകൾ ഉപയോഗിക്കാമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘‘ഒരു പതാകയും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ല. എന്തുകൊണ്ടാണ് എന്നു ചോദിച്ചാൽ, ഞങ്ങൾ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പതാക ഉപയോഗിക്കുന്നില്ല. അപ്പോൾപ്പിന്നെ മുന്നണിയിലെ മറ്റു പാർട്ടികളുടെ പതാക ഉപയോഗിക്കുന്ന കാര്യത്തിൽ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പതാക വേണ്ട, ചിഹ്‍നം ഉപയോഗിച്ചാൽ മതി എന്നാണ് തീരുമാനം.
‘‘മറ്റു സ്ഥലങ്ങളിൽ അവർക്ക് ഇഷ്ടമുണ്ടെങ്കിൽ പതാക ഉപയോഗിക്കാം. ഞങ്ങൾ വയനാട്ടിൽ കൊടുത്ത നിർദ്ദേശം, ഒരു പതാകയും വേണ്ട എന്നാണ്.’’ – ഹസൻ വിശദീകരിച്ചു.
നേരത്തേ, രാഹുൽ ഗാന്ധിയുടെ പത്രികാ സമർപ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പതാകകൾ ഉപയോഗിക്കാതിരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പതാകകൾ ഒഴിവാക്കിയതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, വയനാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു തന്നെ പൂർണമായും പതാക ഒഴിവാക്കാനുള്ള തീരുമാനം.