കോഴിക്കോട്ട് വിജയമുറപ്പെന്ന് എം.കെ. രാഘവൻ; ജയിക്കാൻ പതിനെട്ടടവും പയറ്റാൻ കരീം; കരുത്ത് തെളിയിക്കാൻ എം.ടി. രമേശ്
Mail This Article
കോഴിക്കോട്∙ നാലാം തവണയും വിജയമുറപ്പെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ പ്രചാരണം നടത്തുന്നത്. 2009ൽ നേരിയ ഭൂരിപക്ഷത്തിനാണ് രാഘവൻ ജയിച്ചതെങ്കിലും പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർധിച്ചു. ഇത്തവണ ജയിക്കുക എന്നതിനപ്പുറം ഭൂരിപക്ഷം വർധിപ്പിക്കുക എന്നതാണ് എം.കെ.രാഘവന്റെയും യുഡിഎഫിന്റെയും ലക്ഷ്യം.
രാഘവന്റെ ജൈത്രയാത്രയ്ക്ക് ഈ തിരഞ്ഞെടുപ്പോടെ വിരാമമിടുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. പതിനെട്ടടവും പഠിച്ച തലമുതിർന്ന നേതാവായ എളമരം കരീമിനെയാണ് എം.കെ.രാഘവനെതിരെ നിർത്തിയത്. നിയമസഭാ മണ്ഡലങ്ങൾ ഭൂരിഭാഗവും ഭരിക്കുമ്പോളും ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കാത്തത് എൽഡിഎഫിന് ക്ഷീണമാണ്. ഇത്തവണ ആ ക്ഷീണം മാറ്റാൻ രാവും പകലും എൽഡിഎഫ് പ്രവർത്തിക്കുകയാണ്.
പ്രചാരണത്തിന്റെ കാര്യത്തിൽ എൽഎഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുകയാണ് ഇരു സ്ഥാനാർഥികളും. കോഴിക്കോട് മണ്ഡലത്തിൽ ഇത്തവണ ഒരു മാറ്റമുണ്ടാകുമെന്നാണ് എൽഡിഎഫ് പറയുന്നത്. മൂന്ന് തവണ എംപിയായ എം.കെ.രാഘവന് മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ലെന്നും വികസന കാര്യത്തിൽ മണ്ഡലം വളരെ പിന്നിലാണെന്നും എൽഡിഎഫ് ആരോപിക്കുന്നു. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് ഇത്തവണ എളമരം കരീം ജയിക്കുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു.
എൻഡിഎ സ്ഥാനാർഥി എം.ടി.രമേശും ശക്തമായ പ്രചാരമാണ് നടത്തുന്നത്. ജയം ഉറപ്പെന്ന് പറയുമ്പോളും പരമാവധി വോട്ടുകൾ നേടി കരുത്ത് തെളിയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോഴിക്കോട് കോർപ്പറേഷനിലും മണ്ഡലത്തിലെ ചില കേന്ദ്രങ്ങളിലും മാത്രമാണ് ബിജെപിക്ക് പ്രകടമായ ശക്തിയുള്ളത്.
മണ്ഡലത്തിലെ ആളുകളോട് ചോദിച്ചാൽ എം.കെ.രാഘവനോട് അൽപം താൽപര്യക്കൂടുതൽ ഉള്ളതായി അറിയാൻ സാധിക്കും. ആർക്കും എപ്പോളും നേരിട്ട് സമീപിക്കാവുന്ന വ്യക്തിയാണ് രാഘവൻ. ഈ ജനകീയത തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം ഉറപ്പിക്കുന്നതും.