ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; പിന്നിൽ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
Mail This Article
വടകര ∙ അഴിയൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. മേഖല പ്രസിഡന്റ് രോഷിന്, മേഖല കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്കു പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്തുമണിയോടെ പ്രചാരണം കഴിഞ്ഞു മടങ്ങുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. ചിറയില്‍ പീടികയില്‍ വച്ച് സിപിഎമ്മുകാരായ ഇരുപതോളം പേര് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് റോഷിനും രതുലും പറഞ്ഞു.
തലയ്ക്കും മുഖത്തും പരുക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ശനിയാഴ്ച വടകരയില്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ആക്രമണം നടന്നതെന്നും ആക്രമണം ആസൂത്രിതമാണെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു. ഇക്കാര്യത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല.