കേജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി; ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ഹർജിയിൽ താൽക്കാലിക ആശ്വാസമില്ല.
കേജ്‍രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം,കേജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.
കേജ്‍രിവാൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ കക്ഷികൾക്ക് നോട്ടിസയച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്, ഹർജി 29നു പരിഗണിക്കാമെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് കേജ്‍രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി വാദിച്ചെങ്കിലും ഇ.ഡി എതിർത്തു. ഹർജി നേരത്തെ പരിഗണിക്കണമെന്ന് സിങ്‍വി അഭ്യർഥിച്ചെങ്കിലും അതും കോടതി അംഗീകരിച്ചില്ല.
ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കേജ്‍രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി കേജ്‍രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കേജ്‍രിവാളിനു മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണനയെന്നുമായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.