‘മോഹം ആര്‍ക്കുമാകാമല്ലോ? മാരീച വേഷത്തിൽ വന്ന് ജനത്തെ മോഹിപ്പിക്കാമെന്ന് വിചാരിക്കരുത്’
Mail This Article
ഇരിങ്ങാലക്കുട ∙ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല. മാരീച വേഷത്തിൽ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ സംവിധാനം ഉപയോഗിച്ചെന്നു മോദി ആരോപിച്ചിരുന്നു. ‘‘മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയിൽ ഉൾപ്പെട്ടു. അഴിമതിപ്പണം പാവങ്ങൾക്ക് തിരികെ നൽകും. കേരളത്തിൽ പോരടിക്കുന്ന യുഡിഎഫും എൽഡിഎഫും കേന്ദ്രത്തിൽ ഒരുമിച്ചാണ്’’– പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കാട്ടാക്കടയില്‍ പൊതുസമ്മേളനത്തിലായിരുന്നു വിമർശനം.