’മാസപ്പടി’ തിരഞ്ഞെടുപ്പ് വിഷയമാക്കി പ്രധാനമന്ത്രി: വീണയെ ഇ.ഡി വിളിപ്പിക്കുമോ? എല്ലാ കണ്ണുകളും ഇ.ഡിയിലേക്ക്
Mail This Article
കൊച്ചി ∙ മാസപ്പടി കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തിരഞ്ഞെടുപ്പു വിഷയമാക്കിയതോടെ എല്ലാ കണ്ണുകളും ഇ.ഡിയിലേക്ക്. കേസിന് ആധാരമായ എക്സാലോജിക് കമ്പനിയുടെ ഉടമയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ഇ.ഡി വിളിപ്പിച്ചാൽ മാസപ്പടി വിഷയം വലിയ തിരഞ്ഞെടുപ്പു വിഷയമായി മാറുമെന്നതിൽ സംശയമില്ല. വീണ വിജയനോടു ഹാജരാവാൻ ഇ.ഡി ആവശ്യപ്പെടുമോ എന്നാണ് അറിയേണ്ടത്. കേരളത്തിൽ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 26നു മുമ്പ് ഇതുണ്ടാകുമോ എന്നതാണു പ്രധാനം. മാസപ്പടി കേസിൽ അന്വേഷണം ഏറ്റെടുത്തതിനുശേഷം കേസിൽ ഉൾപ്പെട്ടവരെ ഇ.ഡി ചോദ്യം ചെയ്യാന്‍ ആരംഭിച്ചിരുന്നു. കരിമണൽ കമ്പനിയായ സിഎംആർഎൽ പ്രതിനിധികൾ ഇന്ന് ഇ.ഡി മുമ്പാകെ ഹാജരായിരുന്നു.
ഇന്ന് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു എങ്കിലും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹാജരായില്ല. സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ, ഐടി മാനേജർ, സീനിയർ ഐടി ഓഫിസർ എന്നിവരാണ് ഇന്ന് ഹാജരായത്. ഇ.ഡി നോട്ടിസിനെതിരെ കർത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതിയിൽനിന്ന് അനുകൂല തീരുമാനം ലഭിച്ചില്ല.
സിഎംആർഎല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നൽകിയത് എന്ന പരാതികളെ തുടർന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇ.ഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്. സിഎംആർഎല്ലിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇ.ഡി ചോദ്യം ചെയ്യുക.