ADVERTISEMENT

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഷാഫി ഹർജിയിൽ ആരോപിച്ചു. ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും ആവശ്യമുണ്ട്.

ഷാഫിയുടെ തിരഞ്ഞെടുപ്പ് ഏജന്റായ അഡ്വ. കെ.പ്രവീൺ കുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇടതുപക്ഷത്തിനു വേണ്ടി സിപിഎം നേതാവും മുൻമന്ത്രിയുമായ കെ.കെ.ശൈലജയാണ് മത്സരിക്കുന്നത്.

ബൂത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരിലും അവിടേയ്ക്കു നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഭൂരിഭാഗം പേരും സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്ന് ഹർജിയില്‍ പറയുന്നു. ഇവർ കള്ളവോട്ടിന് സഹായം ചെയ്തു കൊടുക്കുന്നു. മണ്ഡലത്തിലെ മിക്ക ബൂത്തുകളും വളരെ സെൻസിറ്റീവാണ്. അതുകൊണ്ടു തന്നെ ഓരോ ബൂത്തുകളിലും വോട്ടിങ് നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നു.

സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ പോലും ബൂത്തിൽ ഇരിക്കുന്നവർ സമ്മതിക്കാറില്ല. മാത്രമല്ല, മണ്ഡലത്തിൽ തന്നെയുള്ള പാനൂരാണ് ബോംബ് സ്ഫോടനമുണ്ടായിട്ടുള്ളത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണ്. തിരഞ്ഞെടുപ്പ് സമയത്ത് എതിർ പാർട്ടി നേതാക്കളെ ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹർജിയില്‍ പറയുന്നു.

ഭയം കൂടാതെ വോട്ടു ചെയ്യാവുന്ന സാഹചര്യം ഉണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനായി വടകര മണ്ഡലത്തില്‍ കേന്ദ്ര േസനയെ വിന്യസിക്കണമെന്നും വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ ഇരട്ടവോട്ടുകളുണ്ടെന്ന് ആരോപിച്ച് അവിടെനിന്നുള്ള യുഡിഎഫ് പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആകെയുള്ള 13,93,134 വോട്ടർമാരിൽ 1,61,237 ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് മണ്ഡലത്തിലെ യുഡിഎഫ്് സ്ഥാനാർഥി അടൂർ പ്രകാശ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.

English Summary:

Action should be taken to prevent bogus vote in Vatakara: Shafi Parampil's petition in highcourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com