സുരക്ഷാ ഭീഷണി, ഡച്ച് രാജകുമാരി ഒരു വർഷത്തോളം കഴിഞ്ഞുകൂടിയത് സ്പെയിനിൽ: വെളിപ്പെടുത്തൽ
Mail This Article
ഹേഗ്∙ നെതർലൻഡ്സിലെ കിരീടാവകാശിയായ അമേലിയ രാജകുമാരി സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം സ്പെയിനിൽ തങ്ങിയതായി വെളിപ്പെടുത്തൽ. ബുധനാഴ്ച സ്പാനിഷ് രാജാവ് ഫിലിപ് ആറാമനും രാജ്ഞിയും നെതർലൻഡ്സിൽ ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവരുടെ സന്ദർശന വേളയിലാണ് അമേലിയ രാജകുമാരി ഒരു രാജകീയ ചടങ്ങിൽ ആദ്യമായി ഔദ്യോഗികമായി പങ്കെടുക്കുന്നത്.
ഇതിനിടെയാണ്, സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം അമേലിയ സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ ജീവിച്ചിരുന്നതായി റിപ്പോർട്ടുകൾ വരുന്നത്. 2022 ഒക്ടോബറിൽ പഠനത്തിന്റെ ഭാഗമായി രാജകുമാരി ആംസ്റ്റർഡാം സർവകലാശാലയിൽ ചേർന്നിരുന്നു. മറ്റു വിദ്യാർഥികൾക്കൊപ്പം സാധാരണക്കാരിയായി ജീവിച്ച് പഠിക്കാനായിരുന്നു തീരുമാനമെങ്കിലും ആളുകൾ ഇവരെ തിരിച്ചറിഞ്ഞതോടെ തിരികെ ഹേഗിലെ കൊട്ടാരത്തിലേക്കു മടങ്ങി.
ഇതിനിടെയാണ് അമേലിയ രാജകുമാരിക്കും ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടിനും കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യത്തെ ചില കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെ സംഭാഷണങ്ങളിൽ ഇവരുടെ പേര് ചർച്ചയായതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ രാജകുമാരി സ്പെയിനിലേക്കു പോയി. അവിടെ ഒരു വർഷത്തോളം ജീവിച്ചതായാണ് വിവരം. അതേസമയം, എപ്പോഴാണ് ഇവർ സ്പെയിനിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.