ആറ്റിങ്ങലിലെ എംപി ഫണ്ട് വിനിയോഗത്തെക്കുറിച്ച് എംപിക്ക് പറയാനുള്ളത്
Mail This Article
ആറ്റിങ്ങൽ∙സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റാൻ എംപിമാർക്ക് കരുത്തു നൽകുന്നതാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്ന എംപി ഫണ്ട്. ഒരർഥത്തിൽ ഓരോ എംപിയുടെയും പ്രവർത്തനങ്ങളുടെ അളവുകോൽ കൂടിയാണ് ഫണ്ട് വിനിയോഗം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവിട്ടു? പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
കേന്ദ്ര സർക്കാർ അനുവദിച്ച 17 കോടി രൂപയും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞതായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. ഇതുകൂടാതെ മുൻ എംപി സമ്പത്തിന്‍റെ ഫണ്ടിൽ നിന്നും ബാക്കിയുള്ള 40 ലക്ഷം രൂപ ഉപയോഗിക്കാനായി. എംപി ഫണ്ട് ചെലവിടാത്തതു മൂലം വികസനം നടക്കാതെ പോയി എന്ന പരിഭവം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്തരത്തിൽ ജനാഭിലാഷത്തിനൊപ്പം നിന്ന് പ്രവർത്തനങ്ങൾ നടത്താനായത് മനസിന് തൃപ്തി നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.