പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച കേസ്: ഓസ്ട്രേലിയൻ വംശജയായ ജൂത യുവതിക്ക് ജാമ്യം
Mail This Article
കൊച്ചി ∙ ഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ വംശജയായ ജൂത യുവതിക്ക് ജാമ്യം. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ സംഭവത്തില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടു വനിതകളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് എങ്കിലും ഒരാൾക്ക് മാത്രമാണ് സംഭവത്തിൽ പങ്കെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സാറാ ഷിലെൻസ്കി മിഷേൽ (38) എന്ന യുവതിക്കെതിരെ കേസെടുത്തത്. മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെങ്കിലും വിദേശപൗരത്വം ഉള്ളയാൾ ആയതിനാലാണ് കോടതിയില്‍ ഹാജരാക്കിയത് എന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ നിസാര വകുപ്പു ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരായ എസ്ഐഒ സിറ്റി പൊലീസ് കമ്മീഷണർക്കും ഫോർട്ട് കൊച്ചി എസ്എച്ച്ഒയ്ക്കും വീണ്ടും പരാതി നൽകി.
യുവതിക്കെതിരെ കേസെടുത്തതോടെ ഓസ്ട്രേലിയൻ ൈഹക്കമ്മിഷനിൽനിന്നു രണ്ടു പേർ നിയമസഹായം ഉറപ്പാക്കാൻ കൊച്ചിയിലെത്തിയിരുന്നു. സംഭവത്തിൽ ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിരുന്നെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയതായി വിവരമുണ്ട്. പോസ്റ്ററുകൾ കീറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് കേസെടുത്ത്.