വികസന നേട്ടങ്ങൾ മുന്നോട്ടുവച്ച് കെ.സി.വേണുഗോപാൽ
Mail This Article
പ്രകൃതി ഭംഗികൊണ്ടും പച്ച മനുഷ്യരുടെ അധ്വാനത്തിന്റെ ഫലത്താലും ലോകമറിയുന്ന ആലപ്പുഴ ഇന്ന് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാവുന്നത് കെ.സി.വേണുഗോപാൽ എന്ന പേരിനോട് ചേർത്തുവെച്ചാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന മുന്നണി സമവാക്യങ്ങളുടെ സൂത്രധാരനായും മുഖ്യസംഘാടകനായും തിളങ്ങി നിൽക്കുന്ന കെ.സി.വേണുഗോപാൽ, താൻ ലോക്സഭാംഗം അല്ലാതിരുന്ന ഈ അഞ്ചുവർഷ കാലയളവിലും ആലപ്പുഴയ്ക്കുവേണ്ടി നിരന്തരം ശബ്ദിച്ചും ഇടപഴകിയും ഈ നാടിനോടുള്ള കടപ്പാടും കൂറും തെളിയിച്ച പൊതുപ്രവർത്തകനാണ്.
ഇന്ത്യൻ പാർലമെന്റിന് അകത്തും പുറത്തും ജനാധിപത്യ, മതേതര ശക്തികളുടെ പ്രതിരോധ മുനയായ് മാറിയ അദ്ദേഹം എത്ര തിരക്കിനിടയിലും ആലപ്പുഴക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടാൻ സമയം കണ്ടെത്തി. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ തനിക്ക് വെളിച്ചവും തെളിച്ചവുമേകിയ ആലപ്പുഴക്കാർ നൽകിയ സ്നേഹമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഊർജമെന്ന കെ.സി.വേണുഗോപാലിന്റെ വാക്കുകൾ പരസ്പര സ്നേഹത്തിന്റെ അടയാള വാക്യമാണ്.
1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴയിൽ നിന്ന് മൂന്നു തവണ തുടർച്ചയായി നിയമസഭാംഗമായപ്പോഴും 2009ലും 2014ലും രണ്ടു തവണ ലോക്സഭയിൽ അംഗമായപ്പോഴും ആലപ്പുഴയുടെ വികസനത്തിനുവേണ്ടി കെ.സി.വേണുഗോപാൽ നടപ്പാക്കിയ പദ്ധതികൾ ഈ നാടിന്റെ അഭിമാന സ്തംഭങ്ങളായ് നമുക്ക് മുന്നിലുണ്ട്. 2004 മുതൽ 2006 വരെ സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രിയായ കാലത്ത് കെ. സി വേണുഗോപാൽ ആവിഷ്കരിച്ച ആലപ്പുഴ കനാൽ നവീകരണമുൾപ്പെടെയുള്ള ടൂറിസം വികസനപദ്ധതികളാണ് ഈ നാടിന്റെ മുഖച്ഛായ മാറ്റി യതെന്ന് നിസംശയം പറയാം.
2011 മുതൽ 2014 വരെ രണ്ടാം യുപിഎ സർക്കാരിൽ ഊർജ-വ്യോമ ഗതാഗത സഹമ ന്ത്രിയായ കാലഘട്ടത്തിലും ആലപ്പുഴയ്ക്കു വേണ്ടി കെസി മുന്നിട്ടിറങ്ങി. അക്കാലത്ത് കെ.സി ആവിഷ്കരിച്ച വികസന പരിപാടികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കേന്ദ്ര പദ്ധതികൾ, സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ കൊണ്ടുവന്ന പദ്ധതികൾ എന്നിവ ഇന്ന് ഈ നാടിന്റെ മുഖമുദ്രകളാണ്.
തീരദേശ, കാർഷിക മേഖലകളിലും കശുവണ്ടി, കയർ തുടങ്ങിയ പാരമ്പര്യ തൊഴിൽ മേഖലകളിലും ആ കയ്യൊപ്പ് തെളിഞ്ഞു കാണാം; ഗ്രാമീണ റോഡുകൾ മുതൽ ആലപ്പുഴ ബൈപ്പാസ് വരെ നീളുന്ന പകിട്ടാർന്ന പാതകളും മെഡിക്കൽ കോളേജിന്റെ സൂപ്പർസ്പെഷ്യാലിറ്റി പദവിയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും, ആലപ്പുഴ കുടിവെള്ള പദ്ധതിയും, പാർപ്പിട പദ്ധതികളും ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലയ്ക്ക് നൽകിയ കൈത്താങ്ങും ഒരിക്കലും വിസ്മരിക്കാൻ പറ്റില്ല. ആ കുതിപ്പിന് തുടർച്ചയുണ്ടായില്ലെന്ന അഞ്ചു വർഷത്തെ യാഥാർത്ഥ്യം ആലപ്പുഴക്കാർ തിരിച്ചറിയുന്നു.
'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാൽ ആലപ്പുഴയുടെയും കേരളത്തിന്റെയും വികസനത്തിന് നിർണായക സംഭാവന നൽകാനുള്ള ഉത്തരവാദിത്ത സ്ഥാനങ്ങളിൽ കെ. സി വേണുഗോപാൽ ഉണ്ടാകുമെന്ന യാഥാർത്ഥ്യം ആലപ്പുഴയുടെ പ്രതീക്ഷ ഉയർത്തുന്നു.