‘പ്രശ്നം വന്ന മെഷീനിൽ 1000 വോട്ടുകൾ മോക്പോളായി ചെയ്തു; ഏജന്റുമാരെ കാര്യങ്ങൾ ബോധിപ്പിച്ചു’
Mail This Article
കാസർകോട്∙ മോക്പോളിൽ ബിജെപിക്ക് അധികവോട്ട് ലഭിച്ചെന്ന പരാതി ഇന്നലെ തന്നെ പരിശോധിച്ചെന്നും ഏജന്റുമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും കലക്ടർ കെ. ഇൻബാശേഖർ പറഞ്ഞു. പ്രശ്നം വന്ന മെഷീനിൽ പിന്നീട് 1000 വോട്ടുകൾ മോക്പോളായി ചെയ്തു. എല്ലാം ബോധ്യപ്പെട്ടതായി ഏജന്റുമാർ ഒപ്പിട്ട് നൽകിയ ശേഷമാണ് കമ്മിഷനിങ് പൂർത്തിയാക്കിയത്. തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ട്. ചീഫ് ഇലക്ടറൽ ഓഫിസർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ കലക്ടർക്ക് പരാതി നൽകിയത്. ഇന്നലെ നടത്തിയ മോക് പോളിലാണ് സംഭവമുണ്ടായത്.
അതേസമയം, മോക്പോളില്‍ ബിജെപിക്ക് അധികവോട്ട് ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കലക്ടറും റിട്ടേണിങ് ഓഫിസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഒളിക്കാനില്ലെന്നും കമ്മിഷന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.