ADVERTISEMENT

കോട്ടയം ∙ തന്നെ നിരന്തരം ആക്രമിക്കുന്ന ബിജെപി എന്തു കൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എതിരെ ഒന്നും ചെയ്യാത്തതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാൻ ബിജെപിയേയും അവരുടെ ആശയത്തേയും രാജ്യത്ത് എല്ലായിടത്തും എതിർക്കുന്നു. എന്റെ പ്രധാന ശത്രു ബിജെപിയാണ്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി എന്നെ ആക്രമിക്കാനാണു ശ്രമിക്കുന്നത്. അത് അദ്ദേഹം തുടർന്നു കൊണ്ടിരിക്കുന്നു. ബിജെപിയെ ആക്രമിക്കുന്നവർക്ക് തിരിച്ച് ബിജെപിയിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരുന്നു. പക്ഷെ എന്തോ ചില കാരണങ്ങൾക്കൊണ്ട് ബിജെപി കേരളത്തിന്റെ മുഖ്യമന്ത്രിയെ എതിർക്കുന്നില്ല– രാഹുൽ പറഞ്ഞു. കോട്ടയം തിരുനക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഈക്കാര്യം ചോദിച്ചിരുന്നു. 

രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഇല്ലാതാക്കാനാണു ബിജെപി ശ്രമിക്കുന്നത്. ബിജെപി വിഭാഗീയത ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതു രാജ്യത്തിന്റെ എല്ലാ ഭാഗത്തും കാണാം. മണിപ്പുരിൽ അടക്കം പ്രശ്നങ്ങൾ നടക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതു വരെ മണിപ്പുരിൽ പോയിട്ടില്ല. ഒരു രാജ്യത്തിന്റെ നായകന് എങ്ങനെ രാജ്യത്തിന്റെ ചില പ്രദേശങ്ങൾ മാറ്റി നിർത്താൻ സാധിക്കും. പ്രധാനമന്ത്രി ഇന്ത്യൻ സേനയോട് ഒരു വാക്കു പറഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കും. എന്നാൽ അതിന് അവർക്ക് താൽപര്യമില്ല. രാജ്യത്തെ പ്രധാന പ്രസ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഇതുപോലുള്ള കലാപങ്ങൾ അവർക്ക് ആവശ്യമാണെന്നും രാഹുൽ പറഞ്ഞു. 

ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള അവകാശമായി ഇതിനെ കാണാം. ഇത്തരം തീരുമാനം എടുക്കുന്ന ലോകത്തെ ആദ്യ സർക്കാരാകും ഇന്ത്യ മുന്നണി സർക്കാർ. 50 ശതമാനം സംവരണം വനിതകൾക്ക് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകുമെന്നും രാഹുൽ ഗാന്ധി  പറഞ്ഞു. കർഷകർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവർ വേദിയിലുണ്ടായിരുന്നു. വൈകിട്ട് നാലരയോടെ ഹെലികോപ്റ്ററിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ എത്തിയ രാഹുൽ ഗാന്ധി ശാസ്ത്രി റോഡിലൂടെ സെൻട്രൽ ജംക്‌ഷനിലേക്കും ഇവിടെ നിന്ന് ഗാന്ധി സ്ക്വയർ വഴി സമ്മേളന വേദിയിലേക്ക് എത്തി.

English Summary:

Rahul Gandhi at Kottayam for Loksabha election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com